Wednesday, March 27, 2013

ബ്രഹ്ത് - അജ്ഞാതനായ വിപ്ളവപ്പോരാളിയുടെ സ്മാരകശില

023p1_xlg.preview

 


അജ്ഞാതനായ വിപ്ളവപ്പോരാളി നിലം പതിച്ചു.
സ്വപ്നത്തിൽ ഞാനവന്റെ സ്മാരകശില കണ്ടു.

അതൊരു വെട്ടുകുഴിയിലായിരുന്നു.
അതെന്നു പറയാൻ രണ്ടു പാറക്കല്ലുകളേയുണ്ടായിരുന്നുള്ളു.
അതിലൊന്നും എഴുതിവച്ചിരുന്നുമില്ല.
രണ്ടിലൊന്നു പക്ഷേ എന്നോടിങ്ങനെ പറഞ്ഞു.

ഇവിടെക്കിടക്കുന്നവൻ, അതു പറഞ്ഞു,
മാർച്ചു ചെയ്തു പോയതൊരന്യനാടിനെയും കീഴടക്കാനായിരുന്നില്ല,
സ്വന്തം നാടിനെ കീഴടക്കാനായിരുന്നു.
എന്താണവന്റെ പേരെന്നൊരാൾക്കുമറിയില്ല.
ചരിത്രപുസ്തകങ്ങളിൽ പക്ഷേ,
അവനെ തോല്പിച്ചവരുടെ പേരുകൾ നിങ്ങൾക്കു വായിക്കാം.

ഒരു മനുഷ്യജീവിയെപ്പോലെ ജീവിക്കാനാഗ്രഹിച്ചുപോയി എന്നതിനാൽ
ഒരു കാട്ടുമൃഗത്തെപ്പോലെ അവൻ കൊല ചെയ്യപ്പെട്ടു.

അവന്റെ അന്ത്യവചനം ഒരു മന്ത്രിക്കലായിരുന്നു,
ഞെക്കിപ്പിടിച്ചൊരു തൊണ്ടയിൽ നിന്നാണവ വന്നതെന്നതിനാൽ;
തണുത്ത കാറ്റു പക്ഷേ സർവസ്ഥലത്തേക്കുമതിനെക്കൊണ്ടുപോയി,
തണുത്തു മരവിച്ച അനേകം മനുഷ്യരിലേക്ക്.


No comments: