Friday, November 29, 2013

പ്രണയലേഖനങ്ങൾ(12)- ഡെനിസ് ദിദെറോ

diderot


നീ സുഖമായിരിക്കുന്നു! നീ എന്നെക്കുറിച്ചു വിചാരിക്കുന്നു! നീ എന്നെ സ്നേഹിക്കുന്നു. നീ എന്നും എന്നെ സ്നേഹിക്കും. ഞാൻ നിന്നെ വിശ്വസിക്കട്ടെ: ഇനി ഞാൻ സന്തോഷവാനായിരിക്കും. എനിക്കു ജീവൻ തിരിച്ചുകിട്ടിയിരിക്കുന്നു. എനിക്കു സംസാരിക്കാം, ജോലി ചെയ്യാം, കളിക്കാം, നടക്കാം- എന്തും എനിക്കു ചെയ്യാം. പോയ രണ്ടുമൂന്നു ദിവസങ്ങൾ അഹിതം തോന്നുന്ന വിധത്തിലായിരിക്കണം എന്റെ പെരുമാറ്റം. ഇല്ല! എന്റെ പ്രിയേ, നിന്റെ നേരിട്ടുള്ള സാന്നിദ്ധ്യം പോലും നിന്റെ ആദ്യത്തെ കത്തു പോലെ എന്നെ ഇത്ര കണ്ട് ആഹ്ളാദവാനാക്കുമായിരുന്നില്ല.

എത്ര ക്ഷമകേടോടെയാണെന്നോ ഞാൻ അതിനു വേണ്ടി കാത്തിരുന്നത്! അതു പൊട്ടിക്കുമ്പോൾ എന്റെ കൈ വിറച്ചിരുന്നുവെന്നതു തീർച്ച. എന്റെ മുഖഭാവം മാറി; എന്റെ ശബ്ദം പതറി; അതെന്റെ കൈയിൽ തന്നയാൾ മനസ്സിൽ പറഞ്ഞിരിക്കും (വിഡ്ഡിയല്ല അയാളെങ്കിൽ) : ‘അച്ഛന്റെയോ അമ്മയുടെയോ അല്ലെങ്കിൽ താൻ സ്നേഹിക്കുന്ന മറ്റാരുടെയോ കത്താണ്‌ ഈ മനുഷ്യനു കിട്ടിയിരിക്കുന്നത്!’ എന്റെ കടുത്ത മനഃക്ഷോഭം വെളിവാക്കുന്ന ഒരു കത്തു നിനക്കയക്കാൻ പോകുന്ന നിമിഷത്തിലാണ്‌ നിന്റെ കത്തു വന്നത്. നീയവിടെ സ്വയം വിനോദിച്ചു കഴിയുമ്പോൾ എന്റെ ഹൃദയവേദന എത്രയാണെന്നു നീ മറന്നുപോകുന്നു...

വിട, എനിക്കെത്രയും പ്രിയപ്പെട്ടവളേ. തീക്ഷ്ണവും ആത്മാർത്ഥവുമാണ്‌ എനിക്കു നിന്നോടുള്ള സ്നേഹം. ഇതിലുമധികം നിന്നെ ഞാൻ സ്നേഹിച്ചേനേ, അതെങ്ങനെയെന്ന് എനിക്കറിയുമായിരുന്നെങ്കിൽ.


ഫ്രഞ്ചു ദാർശനികനും നോവലിസ്റ്റും പണ്ഡിതനുമായ ഡെനിസ് ദിദെറോ(1713-1784)കാമുകിയായ സോഫീ വോലെന്റിനെഴുതിയത്.

No comments: