Friday, November 8, 2013

നെരൂദ - ചത്ത മുയലുമായി ഒരു കുട്ടി


ഹൈവേയ്ക്കരികിൽ
ശരല്ക്കാലവെളിച്ചത്തിൽ
കൈകളുയർത്തിപ്പിടിച്ചും കൊണ്ട്
ഒരു കുട്ടി;
അവന്റെ കൈകളിൽ
പൂക്കളല്ല,
റാന്തലല്ല,
ഒരു ചത്ത മുയൽ.

തണുത്ത പാതയിലൂടെ
കാറുകൾ ചീറിപ്പാഞ്ഞു,
വിൻഡ് ഷീൽഡുകൾക്കടിയിലൂടെ
തുറിച്ചുനോക്കിയിരുന്നു
കണ്ടാലും കാണാത്ത മുഖങ്ങൾ,
ഇരുമ്പുകണ്ണുകൾ,
വൈരം നിറഞ്ഞ കണ്ണുകൾ,
മിന്നൽ പായിച്ചും കൊണ്ട്
പാഞ്ഞുപോകുന്ന പല്ലുകൾ,
കടലോരങ്ങളിലേക്ക്,
നഗരങ്ങളിലേക്ക്.
ശരല്ക്കാലവെളിച്ചത്തിൽ
ഒരു മുയലുമായി ഒരു കുട്ടി നിന്നു,
ഒരു മുൾച്ചെടി പോലൊതുങ്ങിയവൻ,
ഒരു വെള്ളാരങ്കല്ലു പോലെ കടുത്തവൻ;
യാത്രക്കാർ വമിക്കുന്ന
പുകയിലേക്കു കൈയുയർത്തി
അവൻ നിന്നു.
ഒരാളും
വേഗത കുറച്ചില്ല.

മലനിരകൾ
ഇരുണ്ടുകിടന്നു,
കുന്നുകൾക്ക്
വെടിവച്ചിട്ട പ്യൂമയുടെ
നിറമായിരുന്നു,
നിശബ്ദതയ്ക്കു
വയലറ്റുനിറമായിരുന്നു.
മുയലുമായി നില്ക്കുന്ന കുട്ടിയുടെ
കണ്ണുകൾ തിളങ്ങി,
രണ്ടു കനൽക്കട്ടകൾ പോലെ,
കറുത്ത വജ്രങ്ങൾ പോലെ;
രണ്ടു കഠാരത്തലപ്പുകളായിരുന്നു,
രണ്ടു കത്തിമുനകളായിരുന്നു
ശരല്ക്കാലം കീഴടക്കിയ പാതയിൽ
ഒരു മുയലിനെ നീട്ടിപ്പിടിച്ചുനില്ക്കുന്ന
ഒരനാഥബാല്യത്തിന്റെ കണ്ണുകൾ.

No comments: