Tuesday, November 12, 2013

പുഷ്കിൻ - ഓർമ്മ

pushkin a

മനുഷ്യന്റെ കാതുകളിൽ പകലിന്റെ ആരവങ്ങളൊടുങ്ങിയതില്പിന്നെ,
നിശബ്ദനഗരത്തിനു മേൽ രാത്രിയുടെ കരിമ്പടമിഴഞ്ഞുവീണതില്പിന്നെ,
ഒരു നാളു മുഴുവനുമുഴുതുമറിച്ചവരുറക്കത്തിന്റെ വിള കൊയ്തതില്പിന്നെ,
എന്റെ നേരം തുടങ്ങുകയായി: നിദ്രാവിഹീനങ്ങൾ, അസ്വസ്ഥയാമങ്ങൾ.
രാത്രിയിഴഞ്ഞുനീളവെ പശ്ചാത്താപത്തിന്റെ സർപ്പദംശനം ഞാനറിയുന്നു,
വിഷച്ചൂടിലെന്റെ ഭാവന തിളയ്ക്കുന്നു, നീറിനീറി നെഞ്ചു മരയ്ക്കുന്നു.
ഉറക്കം വരാത്ത കണ്ണുകൾക്കു മുന്നിലപ്പോൾ ഓർമ്മ വച്ചുകാട്ടുകയായി,
മൌനത്തിന്റെ ഭാഷയിൽ വരിവരിയായി ചുരുൾ നിവരുന്നൊരു ചുരുണ.
ഞാൻ ജീവിച്ച ജീവിതത്തിന്റെ ബീഭത്സരേഖ  വായിച്ചുനോക്കുമ്പോൾ
ഈ ലോകത്തെയാകെ ഞാൻ പഴിയ്ക്കുന്നു, എനിയ്ക്കുടലു വിറയ്ക്കുന്നു,
നെഞ്ചു ചുടുന്ന കണ്ണീരുമൊഴുക്കി ഞാൻ പരിതപിക്കുന്നു; പക്ഷേ,
ആ ശോകകഥയിലൊരു  വരി പോലും ഞാൻ മായ്ച്ചെഴുതുകയുമില്ല.

(1828)

No comments: