Tuesday, November 5, 2013

നെരൂദ - കറുത്ത പെൺപുലിക്കൊരു വാഴ്ത്ത്

black_panther

മുപ്പത്തൊന്നു കൊല്ലം-
ഇനിയും ഞാൻ മറന്നിട്ടില്ല:
സിംഗപ്പൂരിൽ,
ചോര പോലെ ചുടുന്ന
മഴ വീഴുകയായിരുന്നു
ഈർപ്പത്തിന്റെ പുണ്ണുകൾ ചുംബിച്ച
മൊരി വീണ വെൺചുമരുകളിൽ.
പൊടുന്നനേ
ആൾക്കൂട്ടത്തെ വെളിച്ചപ്പെടുത്തുന്നു
ഒരു മിന്നായം,
പല്ലുകളുടെ,
അല്ലെങ്കിൽ കണ്ണുകളുടെ;
തലയ്ക്കു മേലൊരു
കല്ലിച്ച സൂര്യൻ,
ഒരു വെടിപ്പൻ കുന്തമുന പോലെ.
നുരയുന്ന ഇടത്തെരുവുകളിലൂടെ
ഞാനലഞ്ഞു:
വെറ്റിലക്കെട്ടുകൾ,
വാസനിയ്ക്കുന്ന ഇലക്കിടക്കകൾക്കുമേൽ
ശയിക്കുന്ന അടയ്ക്കകൾ,
ഉച്ചമയക്കത്തിന്റെ വിയർപ്പിൽ
അഴുകുന്ന ദൂരിയാൻ പഴങ്ങൾ.
പൊടുന്നനേ ഞാൻ കണ്ടു,
രണ്ടു കണ്ണുകൾ,
ഒരു നോട്ടം,
ഒരുറ്റുനോട്ടം,
തെരുവിനു നടുവിൽ
ഒരു കൂട്ടിൽ:
രണ്ടു തണുത്ത വൃത്തങ്ങൾ,
രണ്ടു കാന്തങ്ങൾ,
ഒന്നിനൊന്നിടയുന്ന
രണ്ടാലക്തികമുനകൾ,
തറച്ചുകേറുന്ന
രണ്ടു കൃഷ്ണമണികൾ:
അവയെന്നിൽ തുളച്ചുകേറി,
ആ പുണ്ണു പിടിച്ച ചുമരിനു മുന്നിൽ
തറയിലെന്നെ കുത്തിക്കോർത്തു.
പിന്നെ ഞാൻ കണ്ടു,
ഓളം വെട്ടുന്ന പേശികൾ,
സൂര്യപടം തിളങ്ങുന്ന ചർമ്മം,
വലിഞ്ഞുനീളുന്ന പൂർണ്ണത,
രാത്രിയുടെ അവതാരം.
ആ സാന്നിദ്ധ്യമൊന്നിളകുമ്പോൾ
ആ ചർമ്മത്തിന്റെ രാത്രിയിൽ
പൂമ്പൊടി പോലെ മിനുങ്ങിയിരുന്നു,
പുഷ്യരാഗത്തിന്റെ ചതുരങ്ങൾ,
പൊന്നിന്റെ ഷഡ്ഭുജങ്ങൾ.
ചിന്താധീനയായ,
ഊറ്റം തുടിക്കുന്ന
ഒരു പെൺപുലി:
ആ വൃത്തികെട്ട തെരുവിനു നടുവിൽ
കൂട്ടിലടച്ചൊരു
വനറാണിയായിരുന്നു
അവൾ.
ചതിയിലൂടെ
വെട്ടിപ്പിടുത്തത്തിലൂടെ
മനുഷ്യനാറ്റത്തിലൂടെ
അവരുടെ പൊടി പിടിച്ച
പാർപ്പിടങ്ങളിലൂടെ
തനിക്കു നഷ്ടപ്പെട്ട
കാട്ടിൽ നിന്നകലെയായിരുന്നു
അവൾ.
തിളയ്ക്കുന്ന രോഷത്തിന്റെ
ആക്രോശങ്ങളായിരുന്നു
ആ രണ്ടു ലാവാക്കണ്ണുകൾ.
എന്നെന്നേക്കുമായി കൊട്ടിയടച്ച
കാടിന്റെ കതകിൽ പതിച്ച
രണ്ടു മുദ്രകളായിരുന്നു
അവ.
അവൾ നടന്നു,
തീയും പുകയും പോലെ;
കണ്ണുകളടയ്ക്കുമ്പോൾ
അവളദൃശ്യയുമായി,
പിടി തരാത്ത
വിദൂരരാത്രി പോലെ.

No comments: