Saturday, August 8, 2015

കമലാ ദാസിന്റെ കവിതകള്‍ - 2



എന്റെ മുത്തശ്ശിയുടെ വീട്
-------------------------------

ഇന്നേറെ അകലെയായ ഒരു വീട്ടിൽ വച്ച്
സ്നേഹം ഞാൻ അറിഞ്ഞിരുന്നു...
അവർ, എന്റെ മുത്തശ്ശി, മരിച്ചു,
വീട് മൗനത്തിലേക്കു പിൻവാങ്ങി,
ആ പ്രായത്തിൽ എനിക്കപ്രാപ്യമായിരുന്ന പുസ്തകങ്ങൾക്കിടയിൽ
പാമ്പുകൾ ഇഴഞ്ഞുകയറി,
എന്റെ ചോര ചന്ദ്രനെപ്പോലെ തണുത്തുകഴിഞ്ഞു.
അവിടെയ്ക്കൊന്നു പോകാൻ
എത്ര തവണ ഞാനാഗ്രഹിച്ചുവെന്നോ,
ചത്ത ജനാലക്കണ്ണുകളിലൂടുള്ളിലേക്കെത്തിനോക്കാൻ,
മരവിച്ച വായുവിനൊന്നു കാതോർക്കാൻ,
അവിടെനിന്നൊരു പിടി ഇരുട്ടു വാരി
ഇവിടെ കൊണ്ടു വരാൻ,
എന്റെ കിടപ്പുമുറിയുടെ വാതിലിനു പിന്നിൽ
ചിന്താമഗ്നയായ ഒരു നായയെപ്പോലതിനെ കിടത്താൻ...
നിനക്കു വിശ്വാസം വരുന്നില്ല, അല്ലേ, പ്രിയനേ,
അങ്ങനെയൊരു വീട്ടിൽ ഞാൻ ജീവിച്ചിരുന്നുവെന്ന്,
എനിക്കവിടെ സ്നേഹവും ബഹുമാനവും ലഭിച്ചിരുന്നുവെന്ന്?
ഞാൻ, വഴി തെറ്റിപ്പോയ ഞാൻ,
ചില്ലറത്തുട്ടായിട്ടെങ്കിലും സ്നേഹം കിട്ടാൻ
ഇന്നന്യരുടെ വാതില്ക്കൽ മുട്ടി യാചിക്കുന്ന ഞാൻ...

(1965)


മനുഷ്യരുടെ പ്രണയം
----------------------------

പ്രണയത്തിൽ ആത്മാർത്ഥത
അമരർക്കു മാത്രം പറഞ്ഞതാണ്‌,
നിഗൂഢസ്വർഗ്ഗങ്ങളിൽ
തളർച്ചയറിയാതെ ക്രീഡിക്കുന്ന
കാമചാരികളായ ദേവകൾക്ക്.
എന്റെയും നിന്റെയും കാര്യമെടുത്താൽ,
പൂർണ്ണനിർവൃതി അറിയാനും മാത്രം
നമ്മൾ ദീർഘായുസ്സുകളായില്ല,
അന്യോന്യം വഞ്ചിക്കാതിരിക്കാനും മാത്രം
നമ്മൾ അല്പായുസ്സുകളുമായില്ല.
(1991)




1 comment:

ajith said...

ദീര്‍ഘായുസ്സുള്ള കവിതകള്‍