Tuesday, August 18, 2015

കമല ദാസിന്റെ കവിതകള്‍ - 6



വൃന്ദാവനം
-----------------------------
ഓരോ സ്ത്രീയുടെ ഹൃദയത്തിലും
വൃന്ദാവനം ഇന്നും ജീവിക്കുന്നു
വീട്ടിൽ നിന്നും ഭർത്താവിൽ നിന്നും
അവളെ വിളിച്ചിറക്കിക്കൊണ്ടുപോകുന്ന പുല്ലാങ്കുഴലും
മാറിടത്തിലെ തവിട്ടുവട്ടത്തിൽ
ആ നീണ്ട പോറലെങ്ങനെ വന്നുവെന്ന്
പിന്നീടയാൾ ചോദിക്കുമ്പോൾ
തുടുത്ത കവിൾ മറച്ചുകൊണ്ട്
നാണത്തോടവൾ പറയുന്നു
പുറത്തു നല്ല ഇരുട്ടായിരുന്നു
കാട്ടിലെ മുൾച്ചെടി മേൽ ഞാൻ തട്ടിവീഴുകയായിരുന്നു...
(1991)

സർപ്പക്കാവ്
----------------------------------
വർഷങ്ങൾക്കു മുമ്പ്
തറവാട്ടിലെ സർപ്പക്കാവിൽ
നാം കൊളുത്തിയ തിരി പോലെ
ആസക്തി എരിഞ്ഞുനില്ക്കുന്നു.
ഭഗത്തിന്റെ പട്ടുമടക്കുകൾക്കുള്ളിലെവിടെയോ
ഒരു നാളം കെടാതെ നില്ക്കുന്നു
പ്രായത്തെ ചെറുത്തും
മരണത്തെ ധിക്കരിച്ചും...

ഉന്മാദം എന്ന ദേശം
---------------------------------------------
ഉന്മാദം എന്ന ദേശം
തൊട്ടപ്പുറത്തു തന്നെ
അതിന്റെ തീരം
ഒരു വിളക്കും തെളിയാത്തതും
നൈരാശ്യത്തിന്റെ തോണിയേറി
നിങ്ങളവിടെ ചെന്നാലാകട്ടെ
കാവല്ക്കാർ നിങ്ങളോടു പറയും
ആദ്യം തുണിയുരിയാൻ
പിന്നെ മാംസവും
ഒടുവിൽ നിങ്ങളുടെ അസ്ഥികളും
സ്വാതന്ത്ര്യം എന്ന
ഒരു നിയമമേ അവർക്കുള്ളു
എന്തിനു പറയുന്നു,
വിശന്നാൽ
നിങ്ങളുടെ ആത്മാവിനെപ്പോലും
അവർ തിന്നുകളയും
എന്നാലും ആ തീരത്തെത്തിയാൽ
വെളിച്ചമില്ലാത്ത ആ തീരത്തെത്തിയാൽ
തിരിച്ചുവരരുതേ,
ഒരിക്കലും തിരിച്ചുവരരുതേ...

പേര്‌ കേടാക്കരുത്
------------------------------------------
എനിക്കൊരു പേരുണ്ട്,
മുപ്പതു കൊല്ലമായി എന്നോടൊപ്പമുള്ളത്,
തങ്ങളുടെ സൗകര്യത്തിനു വേണ്ടി
മറ്റാരോ തിരഞ്ഞെടുത്തത്...
എന്നാൽ സ്വന്തം പേരു കേടാക്കരുതെന്ന്
നിങ്ങൾ എന്നോടു പറയുമ്പോൾ
എനിക്കു ചിരിക്കാതെ പറ്റില്ലെന്നാവുന്നു,
എന്തെന്നാൽ എനിക്കറിയാം,
എനിക്കു ജീവിക്കാനൊരു ജീവിതമുണ്ടെന്ന്,
എന്നിലെ പേരില്ലാത്ത ഓരോ രക്താണുവിനുമുണ്ട്
ജിവിക്കാനൊരു ജിവിതമെന്ന്...
കേൾക്കാനത്രയും മാധുര്യമുള്ള ആ പേര്‌
എന്തിനെന്നോടൊപ്പം വരണം,
തന്നെത്തന്നെയല്ലാതെ മറ്റൊന്നും എനിക്കു തരാത്ത,
തന്റെ സ്വകാര്യനിമിഷങ്ങളിൽ
എന്നെ വിളിക്കാൻ ഒരു പേരും വേണ്ടാത്ത
ഒരു പുരുഷനെ കാണാൻ
ഞാൻ ഒരു മുറിയിലേക്കു ചെല്ലുമ്പോൾ
എന്തിനതെന്റെ കൂടെ കയറിവരണം?
പൊടിയടിഞ്ഞ നഗരത്തെരുവുകളിൽ
പഴയ പുസ്തകങ്ങളും പുരാതനവസ്തുക്കളും
പ്രതീക്ഷിക്കാതെ കിട്ടുന്ന പുളകങ്ങളും തേടി
ഞാൻ നടക്കുന്ന സായാഹ്നങ്ങളിൽ
എന്തിനതൊപ്പം വരണം?
ഞാനാകെ ജ്വലിച്ചു നില്ക്കുന്ന നിമിഷങ്ങളിൽ
എന്തിനു ഞാനാ മധുരനാമമോർക്കണം,
അർഹിക്കാതെ കിട്ടിയ പതക്കം പോലെ
ഞാനതു കുത്തി നടക്കണം?
തീരെ ബാലിശമായതൊന്നു ചെയ്യാനാണ്‌
നിങ്ങൾ എന്നോടു പറയുന്നത്...
ആ പേരെന്ന പാരിതോഷികം
ഒരു ജഡത്തെപ്പോലെ പേറിനടക്കാൻ,
അതിന്റെ ഭാരം താങ്ങി വേയ്ച്ചുവേയ്ച്ചു നടക്കാൻ,
അതു താങ്ങാനാവാതെ താഴെ വീഴാൻ...
ഈ ജീവിതമെന്ന പാരിതോഷികത്തെ
മറ്റെന്തിലുമേറെ സ്നേഹിക്കുന്ന എന്നോട്!

അനെറ്റ്
----------------------------
കണ്ണാടിയ്ക്കു മുന്നിൽ
അനെറ്റ്.
കണ്ണാടിപ്പാടങ്ങൾക്കു മേൽ
വിളറിയ വിരലുകൾ
ഗോതമ്പുനിറമായ
മുടിയിഴകൾ കൊയ്യുന്നു.
എല്ലാ നഗരങ്ങളിലും
കലണ്ടറുകൾ മറിയുമ്പോൾ
പഴകിയ കണ്ണാടികളിൽ
പതിരു പോലെ
കൊഴിയുന്ന സൗന്ദര്യം...

ഒരാടിന്റെ മരണം
----------------------------------------
വീട്ടിൽ ആകെയുള്ള സ്ത്രീയ്ക്ക് സുഖമില്ലാതായി,
കലി കയറിയ വെളിച്ചപ്പാടിനെപ്പോലെ
ഓടിനടന്നു വീട്ടുജോലി ചെയ്തിരുന്നവർ,
അവരുടെ ഒട്ടിയ കവിളും ചുള്ളി പോലത്തെ കാലും കണ്ട്
മക്കൾ പറയാറുണ്ടായിരുന്നു,
“അമ്മേ, അമ്മയെ കണ്ടാൽ ഒരാടിനെപ്പോലെ തന്നെ.”
വീൽചെയറിലിരുത്തി ആശുപത്രിയിൽ കയറ്റിയപ്പോൾ
ജ്വരം കൊണ്ട കണ്ണു തുറന്നവർ നിലവിളിച്ചു.
“എന്നെ വിടൂ, എന്നെ വിടൂ,
അടുപ്പിൽ പരിപ്പു കരിയുന്ന മണം വരുന്നു...”


No comments: