Thursday, August 20, 2015

എമീൽ ചൊറാൻ - എനിക്കറിയില്ല

 


ഏതാണു ശരി, ഏതാണു തെറ്റെന്ന് എനിക്കറിയില്ല; എന്തു ചെയ്യാം, എന്തു ചെയ്യരുതെന്നും എനിക്കറിയില്ല; വിലയിരുത്താൻ എനിക്കറിയില്ല, പ്രശംസിക്കാൻ എനിക്കറിയില്ല. സാധുവായ പ്രമാണങ്ങളില്ല, അവിരുദ്ധമായ തത്വങ്ങളും ഈ ലോകത്തില്ല. ജ്ഞാനസിദ്ധാന്തത്തെക്കുറിച്ചു തല പുണ്ണാക്കാൻ ഇപ്പോഴും ചിലരുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സത്യം പറയട്ടെ, ജ്ഞാനം ആപേക്ഷികമായാല്പോലും എനിക്കൊരു പിണ്ണാക്കുമില്ല; അറിയാനും വേണ്ടി ലോകത്തൊന്നുമില്ല എന്നതു തന്നെയാണ്‌ അതിനു കാരണം. ഈ ലോകത്തെ നിശ്ശേഷം ഞാൻ അറിഞ്ഞുകഴിഞ്ഞു എന്നു ചിലനേരം എനിക്കു തോന്നാറുണ്ട്; ചിലപ്പോഴാകട്ടെ, എനിക്കു ചുറ്റുമുള്ള ലോകം എനിക്കു പിടി കിട്ടാതെയും പോകുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ സർവതും എനിക്കു ചവർക്കുന്നു; പൈശാചികവും വിലക്ഷണവുമായ ആ ചവർപ്പുചുവയിൽ മരണം പോലും വിരസമായിപ്പോകുന്നു. ആ ചവർപ്പിനെ നിർവചിക്കുക എത്ര ദുഷ്കരമാണെന്ന് ഇതാദ്യമായി ഞാൻ മനസ്സിലാക്കുന്നു. അതിനൊരു താത്വികാധിഷ്ഠാനം നിർമ്മിക്കാൻ ഫലമില്ലാതെ പണിപ്പെടുകയാണു ഞാനെന്നു വരാം; സിദ്ധാന്തങ്ങൾക്കും മുമ്പുള്ള ഒരു മണ്ഡലത്തിലാണ്‌ അതിന്റെ ഉത്ഭവം എന്നതാണു വാസ്തവം എന്നും വരാം. ഈ നിമിഷത്തിൽ എനിക്കൊന്നിലും വിശ്വാസമില്ല, ഒന്നിലും ഞാൻ ആശ വയ്ക്കുന്നുമില്ല. ജീവിതത്തിനതിന്റെ ചാരുതകൾ നല്കുന്ന എല്ലാ രൂപങ്ങളും ഭാവങ്ങളും നിരർത്ഥകമായി എനിക്കു തോന്നുന്നു. ഭാവിയാകട്ടെ, ഭൂതകാലമാവട്ടെ, എന്റെ ബോധത്തിലേക്കു കടന്നു വരുന്നില്ല; വർത്തമാനകാലം വിഷലിപ്തമായും തോന്നുന്നു. ഞാൻ നൈരാശ്യത്തിലാണോയെന്നും എനിക്കറിയില്ല; പ്രത്യാശാനാശം നൈരാശ്യത്തിലേക്കവശ്യം നയിക്കണമെന്നുമില്ലല്ലോ. എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്നതിനാൽ എന്നെ എന്തു വേണമെങ്കിലും വിളിച്ചോളൂ. എല്ലാം എനിക്കു നഷ്ടപ്പെട്ടു കഴിഞ്ഞു! എനിക്കു ചുറ്റുമെവിടെ നോക്കിയാലും പൂക്കൾ വിടർന്നുനില്ക്കുകയാണ്‌, കിളികൾ പാടുകയാണ്‌. സകലതിൽ നിന്നും എത്രയകലെയായിപ്പോയി ഞാൻ!

(On the Heights of Despair)


No comments: