Tuesday, August 11, 2015

എമീൽ ചൊറാൻ - നിശ്ശബ്ദതയ്ക്കു നേർക്കുനേർ നില്ക്കുമ്പോൾ



നിശ്ശബ്ദതയെ അത്രയധികം ആശ്രയിക്കാൻ പഠിച്ചു കഴിഞ്ഞാൽ അരികു ചേർന്നുള്ള ജീവിതത്തിന്റെ മൗലികാവിഷ്കാരങ്ങളിലൊന്നിൽ നിങ്ങൾ എത്തിക്കഴിഞ്ഞു. മഹാന്മാരായ ഏകാകികൾക്കും മതസ്ഥാപകർക്കും മൗനത്തിനോടുള്ള ആദരവിന്‌ നാം കരുതുന്നതിലുമധികം ആഴത്തിൽ പോയ വേരുകളാണുള്ളത്. നിശ്ശബ്ദതയെ അല്ലാതെ മറ്റൊന്നിനെയും പരിഗണിക്കാതിരിക്കാനും മാത്രം മനുഷ്യസാന്നിദ്ധ്യം അവർക്ക് അസഹ്യമായിപ്പോയിട്ടുണ്ടാവണം, മനുഷ്യരുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾ അറപ്പുളവാക്കുന്നതായി അവർക്കു തോന്നിയിട്ടുണ്ടാവണം.
ലോകത്തോടുള്ള തീരാത്ത മടുപ്പും തജ്ജന്യമായ തളർച്ചയും നിശ്ശബ്ദതയെ സ്നേഹിക്കുന്നതിലേക്ക് നമ്മെ നയിക്കുന്നു; ആ നിശ്ശബ്ദതയിൽ വാക്കുകൾ അർത്ഥം നഷ്ടപ്പെട്ട് യാന്ത്രികമായ ചുറ്റികയടികൾ പോലെ നമ്മുടെ കാതുകളിൽ വന്നലയ്ക്കുന്നു; ആശയങ്ങൾ ദുർബലമാകുന്നു, വാക്കുകൾ അസമർത്ഥമാകുന്നു, ഭാഷ മരുഭൂമി പോലെ വന്ധ്യവുമാവുന്നു. പുറംലോകത്തിന്റെ വേലിയേറ്റവും ഇറക്കവും നമ്മുടെ താല്പര്യമോ ജിജ്ഞാസയോ ഉണർത്താൻ കെല്പില്ലാത്ത വിധം വിദൂരവും ഏകതാനവുമായ ഒരു മർമ്മരം മാത്രമാവുന്നു. ഒരഭിപ്രായം പറയുന്നത്, ഒരു നിലപാടെടുക്കുന്നത്, ഒരടയാളം പതിപ്പിക്കുന്നത് നിരുപയോഗമായി അപ്പോൾ നിങ്ങൾക്കു തോന്നും; താൻ ത്യജിച്ച ഒച്ചവയ്പുകൾ ആത്മാവിനെ ഉത്ക്കണ്ഠപ്പെടുത്താനേ ഉതകിയിരുന്നുള്ളു എന്നു നിങ്ങൾക്കു ബോദ്ധ്യമാകും. ലോകത്തെ സകല പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ സാഹസപ്പെട്ടതില്പിന്നെ, നൈരാശ്യത്തിന്റെ പാരമ്യത്തിൽ തീവ്രയാതന അനുഭവിച്ചതില്പിന്നെ, വെളിപാടിന്റെ മുഹൂർത്തത്തിൽ നിങ്ങൾ കണ്ടെത്തും, ഒരേയൊരുത്തരം, ഒരേയൊരു യാഥാർത്ഥ്യം നിശ്ശബ്ദതയാണെന്ന്.

(On the Heights of Despair)

No comments: