Saturday, August 22, 2015

എമീൽ ചൊറാൻ - അസംബന്ധം




ഘടികാരത്തിന്റെ സ്പന്ദനം നിത്യതയുടെ നിശ്ശബ്ദതയെ തകർക്കുമ്പോൾ, പ്രശാന്തധ്യാനത്തിൽ നിന്നു നിങ്ങളെയതു തട്ടിയുണർത്തുമ്പോൾ കാലമെന്ന അയുക്തികതയോട്, ഭാവിയിലേക്കുള്ള അതിന്റെ ജൈത്രയാത്രയോട്, പരിണാമത്തെയും പുരോഗതിയേയും കുറിച്ചുള്ള ബഡായികളോട് നിങ്ങൾക്കെങ്ങനെ വിരോധം തോന്നാതിരിക്കും? എന്തിനു മുന്നോട്ടു തന്നെ പോകണം, എന്തിനു കാലത്തിൽ ജീവിക്കണം? ആ തരം മുഹൂർത്തങ്ങളിൽ കാലത്തെക്കുറിച്ച് പെട്ടെന്നൊരു വെളിപാട് നമുക്കു കിട്ടുകയാണ്‌; മറ്റു വിധത്തിൽ അതിനില്ലാത്ത, ഞെരിച്ചമർത്തുന്ന ഒരു പ്രാമുഖ്യം അതിനു കൈവരികയാണ്‌; ജീവിതത്തിനോടു തോന്നുന്ന കടുത്ത അവജ്ഞയുടെ, മുന്നോട്ടു പോകുന്നതിനുള്ള വൈമുഖ്യത്തിന്റെ ഫലമാണത്. രാത്രിയിലാണ്‌ ഈ വെളിപാടുണ്ടാകുന്നതെങ്കിൽ കാലത്തിന്റെ അയുക്തികതയ്ക്കൊപ്പം അവാച്യമായ ഏകാകിത കൂടി നിങ്ങൾ അനുഭവിക്കുന്നു; കാരണം, അപ്പോൾ നിങ്ങൾ ആൾക്കൂട്ടത്തിൽ നിന്നകലെയാണ്‌, കാലത്തെ ഒറ്റയ്ക്കു നിങ്ങൾ നേരിടേണ്ടി വരികയാണ്‌, നിങ്ങൾ രണ്ടും നീക്കുപോക്കില്ലാത്ത ഒരു ദ്വന്ദ്വത്തിന്റെ ഭാഗങ്ങളാവുകയാണ്‌. രാത്രിയിലെ ഏകാന്തതയിൽ വസ്തുക്കളും പ്രവൃത്തികളുമില്ലാതെ കാലം വിജനമാണ്‌; നിത്യവികസ്വരമായ ശൂന്യതയാണത്, വായ പിളർന്നു വരുന്ന കൊടുംഗർത്തമാണത്, അതീതത്തിൽ നിന്നൊരു ഭീഷണിയാണത്. പ്രപഞ്ചത്തിന്റെ മരണം ഘോഷിക്കുന്ന മണിനാദം നിശ്ശബ്ദതയിൽ അപ്പോൾ മാറ്റൊലിയ്ക്കുന്നു. കാലത്തെ അസ്തിത്വത്തിൽ നിന്നു വേർപിരിച്ചവനേ ഈ നാടകത്തിൽ ഭാഗമെടുക്കുന്നുള്ളു. രണ്ടാമത്തേതിൽ നിന്നൊളിച്ചോടുമ്പോൾ ഒന്നാമത്തേതിനടിയിൽ വീണു ഞെരിയുകയാണയാൾ. കാലം, മരണത്തെപ്പോലെ, മേല്ക്കൈ നേടുന്നതും അയാൾക്കപ്പോൾ അനുഭവമാകുന്നു.


(On the Heights of Despair)



No comments: