Thursday, September 17, 2009

ബോദ്‌ലെയെർ-അന്തിവെളിച്ചം

Twilight_wilderness-F E Church-1860

സന്ധ്യയാവുന്നു. ഒരു പകലത്തെ ജീവിതാധ്വാനം കൊണ്ടു തളർന്ന സാധുക്കളായ ആത്മാക്കൾക്കു മേൽ വലിയൊരു സമാധാനം വന്നിറങ്ങുന്നു; അവരുടെ ചിന്തകളിൽ അന്തിവെളിച്ചത്തിന്റെ ആർദ്രവും സന്ദിഗ്ധവുമായ ഒരു നിറം കലരുകയും ചെയ്യുന്നു.

ഈ സമയത്തു പക്ഷേ മലമുകളിൽ നിന്ന് സുതാര്യമായ സാന്ധ്യമേഘങ്ങൾ നൂണ്‌ ഒരു ഹൂങ്കാരം എന്റെ വരാന്തയിലേക്കെത്തുന്നു; അത്ര ദൂരം താണ്ടി അപസ്വരങ്ങളുടെ ആ കലാപം എന്റെ കാതുകളിലേക്കെത്തുന്നത്‌ ശോകാകുലമായ ഒരു സംഗീതം പോലെയാണ്‌-കടലിന്റെ വേലിയേറ്റം പോലെ,ഉരുണ്ടുകൂടുന്ന കൊടുംകാറ്റു പോലെ.

സായാഹ്നം സാന്ത്വനമണയ്ക്കാത്ത ഭാഗ്യദോഷികൾ അവർ ആരാവാം? കൂമന്മാരെപ്പോലെ പിശാചുമായി സങ്കേതം കുറിക്കാനുള്ള മുഹൂർത്തമായി സന്ധ്യ മാറുന്നതാർക്കാവാം? മലമുകളിലുള്ള ഇരുളടഞ്ഞ ഭ്രാന്താലയത്തിൽ നിന്നാണ്‌ പൈശാചികമായ ആ ഓരിയിടൽ എന്നിലേക്കെത്തുന്നത്‌. സന്ധ്യയ്ക്കൊരു ചുരുട്ടും പുകച്ചുകൊണ്ട്‌ വീടുകൾ തൂന്നുകൂടിക്കിടക്കുന്ന വിശാലമായ താഴ്‌വാരം നോക്കിനിൽക്കെ( ഓരോ ജനാലയും വിളിച്ചുപറയുകയാണ്‌"സമാധാനമുണ്ടിവിടെ,ഒരു സന്തുഷ്ടകുടുംബമുണ്ടിവിടെ") ആശ്ചര്യചകിതമായിപ്പോകുന്ന എന്റെ മനസ്സിനെ സമാധാന പ്പെടുത്താൻ ആ നരകസംഗീതത്തിന്റെ മാറ്റൊലിക്കു കഴിയുന്നുണ്ട്‌.

സന്ധ്യ ഭ്രാന്തന്മാരുടെ മനസ്സിളക്കുന്നു. ഇരുളു വീഴുമ്പോൾ സ്വസ്ഥത കെട്ടിരുന്ന രണ്ടു സുഹ്രുത്തുക്കളെ ഞാനോർക്കുന്നു. ഒരാൾ എല്ലാ മര്യാദയും മറന്ന് ആദ്യം കാണുന്നയാളിനു നേർക്കെടുത്തുചാടും. ഒരിക്കലയാൾ നല്ലൊരു കോഴിക്കറിയെടുത്ത്‌ വിളമ്പുകാരന്റെ നേർക്കെറിയുന്നത്‌ ഞാനെന്റെ കണ്ണുകൊണ്ടു കണ്ടു: തന്നെ അധിക്ഷേപിക്കുന്ന എന്തോ ഗൂഢലിപി അയാൾ ആ കറിയിൽ വായിച്ചെടുക്കുകയായിരുന്നു. അമിതാനന്ദങ്ങളുടെ ക്ഷണിതാവായ സന്ധ്യ പക്ഷേ ഈ മനുഷ്യന്റെ കാര്യത്തിൽ കാമ്യമായതൊക്കെയും തകർക്കുകയാണു ചെയ്തത്‌.

മറ്റേയാൾ, എന്തൊക്കെയോ എത്തിപ്പിടിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരാൾ, പകൽവെളിച്ചം താഴുന്നതിനൊപ്പം വിഷാദിയും ദുർമ്മുഖനും വഴക്കാളിയുമാവാൻ തുടങ്ങും. പകൽസമയത്ത്‌ ആരുടെയും ഹിതാനുവർത്തിയും സ്നേഹിതനുമായ ഒരാൾ രാത്രിയാവുന്നതോടെ കണ്ണിൽ ചോരയില്ലാത്ത ദുഷ്ടനായി മാറുകയാണ്‌. അന്യരെ മാത്രമല്ല, തന്നെക്കൂടി ആ ഉന്മാദത്തിന്റെ രോഷത്തിന്‌ അയാൾ ഇരയാക്കിയിരുന്നു.

ആദ്യത്തെയാൾ തന്റെ ഭാര്യയേയും കുഞ്ഞിനേയും കൂടി തിരിച്ചറിയാനാവാതെ ഭ്രാന്തെടുത്തുമരിച്ചു. മറ്റേയാളാവട്ടെ, തീരാത്ത അശാന്തി ഇപ്പോഴും മനസ്സിൽ പേറിനടക്കുന്നു. ഇനിയെന്തൊക്കെ കീർത്തിമുദ്രകൾ രാഷ്ട്രത്തലവന്മാരും രാജാക്കന്മാരും അയാൾക്കു ചാർത്തിക്കൊടുത്താലും ഭാവനയിലെ ബഹുമതികൾക്കായുള്ള അയാളുടെ തൃഷ്ണയ്ക്ക്‌ സന്ധ്യ തിരികൊളുത്തുമെന്നാണ്‌ എന്റെ വിശ്വാസം. അവരുടെ മനസ്സുകളെ നിഴലടച്ചതാക്കിയ അതേ രാത്രി എങ്ങനെ എന്റെ മനസ്സിനെ പ്രദീപ്തമാക്കുന്നു? ഒരേ കാരണത്തിൽ നിന്നു വിരുദ്ധഫലങ്ങളുണ്ടാവുന്നത്‌ അപൂർവ്വമല്ലെങ്കിൽക്കൂടി എന്നെയതു ഭീതനാക്കുന്നു, ഉത്കണ്ഠാകുലനാക്കുന്നു.

രാത്രീ! നവോന്മേഷം പകരുന്ന താമസീ! എന്നെ വിരുന്നിനു വിളിക്കാൻ വന്നവൾ നീ! മനോവ്യഥയിൽ നിന്നെന്നെ കൈപിടിച്ചു കയറ്റുന്നവൾ! താഴ്‌വരയിലെ ഏകാന്തതയിൽ, നഗരത്തിന്റെ കല്ലുപടുത്ത രാവണൻകോട്ടയിൽ നീ നക്ഷത്രങ്ങളുടെ സ്ഫുരണം, വിളക്കുകളുടെ ജ്വാലാകലാപം- സ്വാതന്ത്ര്യത്തിന്റെ ദേവിയുടെ ദീപക്കാഴ്ചയാണു നീ!

അന്തിവെളിച്ചമേ, എത്ര സൗമ്യയും ആർദ്രയുമാണു നീ! വിജിഗീഷുവായ രാത്രി കീഴടക്കിയ പകലിന്റെ പ്രാണവേദന പോലെ ചക്രവാളത്തിൽ മായാതെനിൽക്കുന്ന പാടലഛവി; അസ്തമയത്തിന്റെ അന്ത്യപ്രതാപത്തിനു മേൽ ചെന്നിറം ചാമ്പുന്ന ദീപയഷ്ടികൾ; ഏതോ അദൃശ്യഹസ്തം കിഴക്കിന്റെ ആഴങ്ങളിലേക്കു വലിച്ചുതാഴ്ത്തുന്ന വർണ്ണത്തുകിലുകൾ-ജീവിതത്തിലെ ഭവ്യമുഹൂർത്തങ്ങളിൽ മനുഷ്യഹൃദയങ്ങൾക്കുള്ളിൽ പരസ്പരം പോരടിക്കുന്ന സങ്കീർണ്ണവികാരങ്ങളുടെ പ്രതിഫലനമാണവ.

ഇനിയഥവാ നർത്തകർ എടുത്തണിയുന്ന ഒരു വിചിത്രവേഷമാണതെന്നും പറഞ്ഞുകൂടേ? ഇരുളടഞ്ഞ വർത്തമാനകാലത്തെ തുളച്ചു പുറത്തുകാണുന്ന മധുരമായൊരു ഭൂതകാലം പോലെ ഇരുണ്ട ജാലികയ്ക്കടിയിലൂടെ മങ്ങിത്തെളിയുന്ന വർണ്ണപ്പാവാട. അതിൽ പറ്റിപ്പിടിച്ചിരുന്ന് മിന്നിമിന്നിക്കത്തുന്ന വെള്ളിനക്ഷത്രങ്ങളും സ്വർണ്ണനക്ഷത്രങ്ങളും-രാത്രിയുടെ കൊടുംശോകത്തിൽ  മാത്രം ആളിക്കത്തുന്ന കാൽപ്പനികാഗ്നിയുമാണത്‌.