Thursday, September 3, 2009

ബോദ്‌ലെയെർ-ഉന്മത്തനാകൂ

charles_baudelaire

ഉന്മത്തനായിട്ടിരിക്കൂ.

അതേ ചിന്തിക്കാനുള്ളു;

മറ്റൊന്നും പ്രശ്നമാക്കാനില്ല.

കാലത്തിന്റെ ഭീഷണമായ ഭാരം

നിങ്ങളെ ചുമലുകളിൽപ്പിടിച്ചു ഞെരിച്ചു

മണ്ണിനോടു ചേർത്തരയ്ക്കുന്നതറിയാതിരിക്കണമെങ്കിൽ,

ഒരു നിമിഷമൊഴിവില്ലാതെ മത്തനായിട്ടിരിക്കൂ.

 

എന്തിന്റെ ലഹരിയിലാണു നിങ്ങൾ ഉന്മത്തനാകേണ്ടതെന്നാണോ?

മദ്യമോ,

കവിതയോ,

നന്മയോ

നിങ്ങൾക്കിഷ്ടമുള്ളതെന്തുമാകാം.

നിങ്ങൾ അതിന്റെ ലഹരിയിലായിരിക്കണമെന്നേയുള്ളു.

ഇനി ചിലപ്പോൾ

ഒരു കൊട്ടാരത്തിന്റെ പടവിൽ വച്ച്‌,

ഒരോടയിലെ പച്ചപ്പുല്ലിൽ വച്ച്‌,

സ്വന്തം മുറിയുടെ മ്ലാനമായ ഏകാന്തതയിൽ വച്ച്‌

നിങ്ങൾക്കു ബോധം തെളിയുകയും

ലഹരിയിറങ്ങിയതായി നിങ്ങളറിയുകയും ചെയ്താൽ

കാറ്റിനോടു ചോദിക്കൂ,

താരത്തോടു ചോദിക്കൂ,

തിരയോടു ചോദിക്കൂ,

കിളിയോടു ചോദിക്കൂ,

ഘടികാരത്തോടു ചോദിക്കൂ,

പറക്കുകയോ

കരയുകയോ

ഒഴുകയോ

പാടുകയോ

ചെയ്യുന്നതേതിനോടും ചോദിക്കൂ-

നേരമെന്തായി?

കാറ്റും

തിരയും

താരവും

കിളിയും

ഘടികാരവും

ഈയൊരുത്തരം തരും-

“ഉന്മത്തനാകാനുള്ള നേരം!

കാലത്തിന്റെ രക്തസാക്ഷികളായ അടിമകളാകരുതെന്നുണ്ടോ?

കുടിച്ചുമത്തനാകൂ!

മദ്യമോ നന്മയോ കവിതയോ എന്തുമാകട്ടെ,

അതിന്റെ ലഹരിയിറങ്ങാതെ നോക്കൂ!”

*

1 comment:

പുസ്തകപ്പുഴു said...

ഉന്മത്തനാക്കുന്നുണ്ടെനെയീപരിഭാഷ!!!