Saturday, September 19, 2009

ബോദ്‌ലെയെർ-പരിവേഷനഷ്ടം

baudelaire_matisse

"അല്ല ചങ്ങാതീ, താനെന്താ ഇവിടെ! അമൃതം ഭുജിച്ചു സോമം കുടിച്ചു കഴിയുന്ന താൻ ഈ മോശപ്പെട്ട സ്ഥലത്ത്‌ എങ്ങനെ എത്തിപ്പെട്ടു! നല്ല കഥ!"

"എന്റെ പൊന്നുചങ്ങാതീ, എനിക്കീ കുതിരയും വണ്ടിയുമൊക്കെ എന്തു പേടിയാണെന്ന് തനിക്കറിയാവുന്നതാണല്ലോ. അൽപനേരം മുമ്പ്‌ ഞാനീ നിരത്തൊന്നു മുറിച്ചുകടക്കാൻ നോക്കുകയായിരുന്നു; നാലുപാടും നിന്ന് കുതിച്ചുവരുന്ന മരണത്തിന്റെ കുളമ്പടികൾക്കടിയിൽപ്പെടാതെയും ചെളിയിൽ ചവിട്ടാതെയും തത്രപ്പെട്ടു പായുന്നതിനിടയിൽ തലയിലെ പരിവേഷമൂരി താഴെ വീണു. അതു ചെന്നെടുക്കാനുള്ള ധൈര്യം എനിക്കുണ്ടായതുമില്ല; കീർത്തിമുദ്ര പോയാൽ പോകട്ടെ, എല്ലു നുറുങ്ങാതെ നോക്കുന്നതാണു ബുദ്ധിയെന്ന് എന്റെ ചിന്ത പോയി. തന്നെയുമല്ല, ആലോചിച്ചുനോക്കിയപ്പോൾ ഇതൊരു ഉർവ്വശീശാപമായെന്ന് എനിക്കു തോന്നുകയും ചെയ്തു. ഇനി ഒരുത്തന്റെയും കണ്ണിൽപ്പെടാതെ എനിക്കു കറങ്ങിനടക്കാമല്ലോ; എന്താഭാസത്തരവും കാണിച്ചുകൂട്ടാം; അന്യജനത്തെപ്പോലെ കുടിച്ചും മദിച്ചും നടക്കാം. അങ്ങനെയാണെടോ തന്നെപ്പോലെ ഞാനും ഇവിടെ വന്നുപെട്ടത്‌, ഇപ്പോൾ മനസ്സിലായില്ലേ!"

"എന്നാലും പരിവേഷം കൈമോശം വന്ന വിവരം താനൊന്നു പത്രത്തിൽ കൊടുക്കുകയെങ്കിലും ചെയ്യേണ്ടതായിരുന്നു, അതുമല്ലെങ്കിൽ പൊലീസ്‌സ്റ്റേഷനിൽ ഒരു പരാതി കൊടുക്കാമായിരുന്നല്ലോ."

"എന്റെ ദൈവമേ, അതിനൊന്നും ഞാനില്ല! എനിക്കിപ്പോൾ പരമസുഖമാണ്‌! ഞാൻ ഇന്നയാളാണെന്ന് നിങ്ങളൊരാളേ മനസ്സിലാക്കിയിട്ടുള്ളു. ഈ പേരും പ്രശസ്തിയുമൊക്കെ എന്നെ ബോറടിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. പിന്നെ, ഏതെങ്കിലും മോശം കവി ആ പരിവേഷം ചെന്നെടുത്ത്‌ നിർലജ്ജം തന്റെ തലയിലണിയുന്നതോർക്കുമ്പോൾ വല്ലാത്ത സന്തോഷവും തോന്നുന്നു. ആരെയെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിനെന്തു സുഖമാണെന്നോ! ഓർക്കുമ്പോഴേ ചിരി വരുന്ന ഒരാളാണയാളെങ്കിൽ പ്രത്യേകിച്ചും! അവനെയോ ഇവനെയോ മറ്റവനെയോ ഒന്നു മനസ്സിൽ കണ്ടുനോക്കൂ! എന്താ, നല്ല തമാശയല്ലേ!"

1 comment:

പാവപ്പെട്ടവന്‍ said...

ആരെയെങ്കിലും സന്തോഷിപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിനെന്തു സുഖമാണെന്നോ!
നേരായ കാര്യംതന്നെ ഈ ശ്രമത്തിനു
ആശംസകള്‍