Wednesday, May 1, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - പ്രണയഗാനങ്ങൾ.

photo3

 


പ്രണയഗാനം, അന്റോണിയയ്ക്ക്


എന്റെ ഗാനങ്ങളൊക്കെ നിനക്കായി ഞാൻ പാടിയിട്ടും
നീയതിനു കാതു കൊടുക്കില്ലെന്നിരിക്കട്ടെ,
എന്റെ സ്വപ്നഗൃഹങ്ങളൊക്കെ നിനക്കായി ഞാൻ പണിതിട്ടും
നീയതിൽ താമസിക്കാനൊരിക്കലും വരില്ലെന്നിരിക്കട്ടെ,
എന്റെ മോഹങ്ങളൊക്കെയും നിനക്കു ഞാൻ തന്നാലും
ആർക്കു വേണമിതൊക്കെയെന്നു പറഞ്ഞു നീ
ചിരിച്ചുതള്ളിയെന്നിരിക്കട്ടെ,
അപ്പോഴും നിനക്കുള്ളതായിരിക്കും എന്റെ പ്രണയം,
എന്റെ ഗാനങ്ങളെക്കാളുമധികമായത്,
എന്റെ സ്വപ്നഗൃഹങ്ങളെക്കാളുമധികമായത്,
എന്റെ ഗൃഹസ്വപ്നങ്ങളെക്കാളുമധികമായത്-
നിനക്കുള്ളതായിരിക്കും അപ്പോഴുമെന്റെ പ്രണയം,
എന്നെ കണ്ണെടുത്തു നോക്കില്ല നീയെങ്കിൽക്കൂടി.



പ്രണയഗാനം, ലൂസിന്ദായ്ക്ക്

പ്രണയം
ചോരച്ചുവപ്പായൊരു മരത്തിൽ
മൂത്തുപഴുത്തൊരു പ്ളം പഴം.
ഒരിക്കലതൊന്നു രുചിച്ചാൽ
അതിന്റെ വശ്യത്തിൽ നിന്നു
മോചിതനാവില്ല നിങ്ങൾ.

പ്രണയം
തെക്കൻ മാനത്തു മിന്നുന്ന
ദീപ്തനക്ഷത്രം.
ഏറെ നേരം നോക്കിനിന്നാൽ
നിങ്ങളുടെ കണ്ണുകൾ പൊള്ളിക്കും
അതിന്റെ എരിനാളങ്ങൾ.

പ്രണയം
കാറ്റു പിടിച്ച മാനത്ത്
കൊത്തിവച്ച പോലൊരു പർവതം.
കിതയ്ക്കരുതധികമെന്നുണ്ടെങ്കിൽ
അധികമുയരത്തിൽ
കയറുകയുമരുത്.



പാതിരാനർത്തകി

ജാസ്സിന്റെ ശ്രുതി ചേർന്ന രാത്രിയിലെ
മദിരപ്പെണ്ണേ,
ചെമന്ന മഞ്ഞുതുള്ളി പോ-
ലധരം മധുരിക്കുവോളേ,
ഇരുമുലകൾ
മധുരസ്വപ്നങ്ങളുടെ മൃദൂപധാനങ്ങളായവളേ,
ആഹ്ളാദത്തിന്റെ മുന്തിരിപ്പഴങ്ങൾ പിഴി-
ഞ്ഞാരതു നിന്മേലിറ്റിച്ചു?jazz1 (1)


No comments: