Wednesday, May 1, 2013

ലാങ്ങ്സ്റ്റൺ ഹ്യൂഗ്സ് - നക്ഷത്രം തേടിപ്പോയവൻ

images1

നക്ഷത്രം തേടിപ്പോയവൻ


ജ്വലിക്കുന്നൊരു നക്ഷത്രത്തെ
തേടിപ്പോയവനായിരുന്നു ഞാൻ.
ആ നക്ഷത്രമകലെ നിന്നേ
എന്റെ കൈകൾ പൊള്ളിച്ചു,
തിളയ്ക്കുന്ന വെള്ളിനാളത്താൽ.

ഇരുമ്പഴികൾ വലയം ചെയ്യുന്ന
സ്വപ്നങ്ങളുടെ മൃതഭൂവിൽ
പാടുന്നൊരു നക്ഷത്രത്തിന്റെ
വന്യസൌന്ദര്യം ഞാൻ തേടി.
ഈ വടുക്കളൊന്നുനോക്കൂ.


ചിതാലേഖനം


ഈ കുഴിമാടത്തിൽ കിടക്കുന്നത്
അതെ, ഞാൻ തന്നെ.
നിങ്ങളെന്തിനു ചിരിക്കുന്നു, നല്ലവരേ,
അല്ലെങ്കിലെന്തിനു കരയുന്നു?
ഈ കുഴിമാടത്തിൽ കിടക്കുന്നത്
എന്നിലധികമൊന്നുമല്ലെന്നേ.



യേശുവിന്റെ പാദങ്ങൾ

യേശുവിന്റെ കാൽച്ചുവട്ടിൽ
ശോകമൊരു കടലു പോലെ.
കർത്താവേ, നിന്റെ കാരുണ്യം
എന്നിലേക്കൊഴുകിയെത്തേണമേ.

യേശുവിന്റെ കാൽച്ചുവട്ടിൽ,
നിന്റെ കാൽച്ചുവട്ടിൽ ഞാൻ നില്ക്കുന്നു.
എന്റെ ഉണ്ണിയേശുവേ,
ആ കൈയൊന്നു നീട്ടൂ.


വിട


ജിപ്സികൾക്കും നാവികർക്കുമൊപ്പം,
കുന്നുകളും കടലുകളുമലയുന്നവർക്കൊപ്പം,
ഭാഗ്യാന്വേഷിയായി ഞാൻ പോകുന്നു.
എനിക്കൊന്നു പിരിഞ്ഞിരിക്കണം,
ദൈവഭക്തരിലും മര്യാദക്കാരിലും നിന്ന്.
ഞാനില്ലാത്തതു നിങ്ങളറിയുകയുമില്ല,
കുന്നുകൾക്കിടയിൽ ജീവിക്കുന്നവരേ,
കടലൊരുകാലവും കാണാത്തവരേ.



തൃഷ്ണ

തൃഷ്ണ നമുക്ക്
ഒരിരട്ടമരണമായിരുന്നു,
നമ്മുടെ കലർന്ന നിശ്വാസങ്ങളുടെ ത്വരിതമരണം;
അജ്ഞാതമായൊരു വിചിത്രപരിമളത്തിന്റെ
ബാഷ്പീകരണം,
നാമിരുവർക്കിടയിൽ,
നഗ്നമായൊരു മുറിയിൽ.

jazz004



No comments: