Saturday, November 13, 2010

റൂമി-പുത്തനങ്ങാടി

 


ഇങ്ങനെയൊരങ്ങാടി കണ്ടിട്ടുണ്ടോ നിങ്ങൾ?

ഒരു പൂ കൊടുത്താൽ
നൂറു പൂന്തോപ്പു കിട്ടുന്നിടം?

ഒരു വിത്തിനൊരു കാടു കിട്ടുന്നിടം?

ഒരു ക്ഷീണനിശ്വാസത്തിനു
ദിവ്യമായൊരു കൊടുങ്കാറ്റു കിട്ടുന്നിടം?

നിങ്ങൾക്കു പേടിയായിരുന്നു,
താൻ നിലത്തു വലിഞ്ഞുപോകുമോയെന്ന്,
വായുവിലലിഞ്ഞുപോകുമോയെന്ന്.

ഇതാ, നിങ്ങളുടെ നീർത്തുള്ളിയിറുന്നുവീഴുന്നു,
അതു വിട്ടുപോന്ന കടലിൽ ലയിച്ചുചേരുന്നു.

പണ്ടത്തെ രൂപമല്ലിന്നതിന്‌,
എന്നാലുമതേ നീരു തന്നെയത്.

ഒരു പ്രായശ്ചിത്തവുമല്ല,
ഈ പരിത്യാഗം;
അതൊരാത്മാരാധനം,
ആഴത്തിലുള്ളതും.

നിങ്ങളെ പ്രണയിക്കാൻ കടലിരിരമ്പിവരുമ്പോൾ
കഴുത്തു നീട്ടിക്കൊടുത്താട്ടേ!

പിന്നെയാകട്ടെന്നു വയ്ക്കരുതേ!
ഇതുപോലൊരുപഹാരം വേറെയുണ്ടോ?

എത്ര തിരഞ്ഞാലും കിട്ടില്ലിത്.

എന്തു കാരണമെന്നറിയില്ല,
ഒന്നാന്തരമൊരു പ്രാപ്പിടിയനിതാ,
നിങ്ങളുടെ ചുമലിൽ വന്നിരിയ്ക്കുന്നു,
നിങ്ങൾക്കു സ്വന്തവുമാകുന്നു.


2 comments:

സലീം ഇ.പി. said...

കവിത വായനാസുഖം നല്‍കി..പക്ഷെ കവിത നല്‍കുന്ന പ്രമേയം മനസ്സിലായില്ല...?

Reenu said...

നല്ല കവിത.