Wednesday, November 17, 2010

അന്തോണിയോ മച്ചാദോ -ഒരു വസന്തകാലപ്രഭാതം...


ഒരു വസന്തകാലപ്രഭാതമെന്നോടു പറഞ്ഞതിങ്ങനെ:
വഴിവക്കിലെ പൂക്കൾ വാസനിക്കാതെ കടന്നുപോകുന്ന യാത്രികാ,
പണ്ടൊരുകാലം നിന്റെ വിഷണ്ണമായ ഹൃദയത്തിൽ
പൂത്തുലഞ്ഞു ഞാൻ നിന്നിരുന്നു.   

നിന്റെ വിഷണ്ണമായ ഹൃദയത്തിൽ ബാക്കിയുണ്ടോ,
എന്റെ പഴയ ലില്ലിപ്പൂക്കളുടെ ആ പഴയ പരിമളം?
ഇന്നുമെന്റെ പനിനീർപ്പൂവുകൾ സുഗന്ധം പൂശുന്നുണ്ടോ,
നിന്റെ വജ്രക്കിനാവിലെ മാലാഖയുടെ നെറ്റിയിൽ?

പ്രഭാതത്തോടു ഞാൻ പറഞ്ഞതിങ്ങനെ:
ഒരു പളുങ്കുപാത്രമാണെന്റെ സ്വപ്നമെന്നേ എനിക്കറിയൂ.
എനിക്കറിയില്ല നീ പറയുന്ന മാലാഖയെ,
എന്റെ ഹൃദയം നിറയെ പൂവുകളാണോയെന്നും.

ഈ പളുങ്കുപാത്രമുടയ്ക്കുന്ന തെളിഞ്ഞ പുലരിയെത്തും വരെ കാത്തിരിയ്ക്കൂ;
എങ്കിലാ മാലാഖ നിനക്കു മടക്കിനല്കിയെന്നുവരാം,
നിനക്കു നിന്റെ പനിനിർപ്പൂവുകൾ,
എന്റെ ഹൃദയം, നിന്റെ ലില്ലിപ്പൂക്കളും.


No comments: