Friday, November 19, 2010

നെരൂദ-നിന്റെ വീടൊച്ചപ്പെടുന്നുവല്ലോ...



നിന്റെ വീടൊച്ചപ്പെടുന്നുവല്ലോ ഉച്ചനേരത്തെ തീവണ്ടി പോലെ!
താമ്പാളങ്ങളുടെ ഗാനാലാപം, തേനീച്ചകളുടെ മൂളക്കം.
മഞ്ഞുതുള്ളികളുടെ കണക്കെടുക്കുന്നു ജലപാതം,
നിന്റെ ചിരിയിൽ പ്രസരിക്കുന്നു പനമരങ്ങളുടെ ഗമകങ്ങൾ.

ഇഷ്ടികയുമായി സംവാദത്തിൽ ചുമരിലെ നീലവെളിച്ചം,
പടി കടന്നതുവരുന്നു ചൂളം കുത്തുന്നൊരിടയനെപ്പോലെ;
രണ്ടത്തിമരങ്ങൾക്കിടയിൽ ഇലപ്പച്ചയുടെ ഒച്ചയിൽ,
ഇതാ വരുന്നു ഹോമർ, ഗൂഢപാദുകങ്ങളണിഞ്ഞവൻ.

ഇവിടെയില്ല നഗരത്തിന്റെ നാവുകൾ, കണ്ണുനീർത്തുള്ളികൾ,
നിത്യത, സൊണാറ്റകൾ, ചുണ്ടുകൾ, ശകടങ്ങളുടെ കാഹളങ്ങൾ.
ജലപാതത്തിന്റെയും സിംഹങ്ങളുടെയും സംവാദം മാത്രം.

പിന്നെ കോണി കയറി നീ വരുന്നു...നീ പാടുന്നു, ഓടുന്നു, നടക്കുന്നു, കുനിയുന്നു, നടുന്നു,
 തുന്നുന്നു, പാചകം ചെയ്യുന്നു, ആണിയടിക്കുന്നു, എഴുതുന്നു, മടങ്ങുന്നു;
അല്ലെൻകിൽ നിന്നെ  കാണാതെയാവുന്നു; മഞ്ഞുകാലമായെന്നു ലോകവുമറിയുന്നു.

5


No comments: