Friday, November 5, 2010

അന്നാ ആഹ് മാത്തോവാ-വിധി


മിടിപ്പു മാറാത്ത നെഞ്ചിൽ
കല്ലുപോലെ വന്നുവീഴുന്നു വാക്കുകൾ,
സാരമാക്കില്ല ഞാനിതും,
പലതുമെന്നപോലിതും സഹിക്കും ഞാൻ.

ഒരു നാളു കൊണ്ടു ചെയ്യാൻ പലതുമുണ്ടെനിക്ക്:
ഓർമ്മകളെ കൊല ചെയ്യണം,
ഹൃദയത്തെ കല്ലാക്കണം,
പിന്നെ ജീവിക്കാൻ പഠിക്കണം.

എന്നിട്ടു പിന്നെ...ജനാലയ്ക്കു വെളിയിൽ
ഊഷ്മളഗ്രീഷ്മത്തിന്റെ ഉത്സവാരവങ്ങൾ,
പണ്ടേ മനസ്സിൽ കണ്ടിരിക്കുന്നു ഞാൻ-
തെളിഞ്ഞൊരു പകൽ, ആളൊഴിഞ്ഞ വീടും.


ചരമഗീതത്തില്‍ നിന്ന്‍

1 comment:

സോണ ജി said...

വിഷാദം നുരയുന്ന വരികള്‍......