Friday, November 12, 2010

അന്തോണിയോ മച്ചാദോ -വിലാപം


നമ്മോടൊത്തു മരിക്കുമെന്നോ ആ മാന്ത്രികദേശം?
നമ്മുടെ ജീവിതപ്പുലരിയിൽ
നമ്മുടെ പ്രാണശ്വാസമടുക്കിപ്പിടിച്ച ഓർമ്മകളുടെ
ആ ലോകം:
ആദ്യപ്രണയത്തിന്റെ വെൺനിഴൽ,
നമ്മുടെ ഹൃദയതാളത്തിലുയർന്നുതാണ ഒരു സ്വരം,
നമ്മുടെ കരം കവരുമെന്നു
നാം കിനാവു കണ്ടൊരു കൈത്തലം,
നമ്മുടെ ഹൃദയാകാശത്തു വെളിച്ചം വിതറി
നമ്മുടെ ജീവിതത്തിനു മേലുദയം കൊണ്ട
ആ പ്രിയങ്ങൾ, ദീപ്തികൾ...
ഒക്കെ മായുമെന്നോ
നാം മരിക്കുമ്പോൾ?
നമ്മുടെ ഹിതം പോലെ
നാം പുതുക്കിയെടുത്തൊരു ലോകം?
ആത്മാവിന്റെ മൂശകളും കൂടങ്ങളും
ഇത്രനാൾ പണിയെടുത്തതു
കാറ്റിനും പൊടിയ്ക്കും വേണ്ടിയെന്നോ?


No comments: