Sunday, February 8, 2009

നിപ്പൺ കവിതകൾ



എന്നെക്കൊലചെയ്തിട്ടപ്പിണത്തിന്മേൽ
ആർത്തുനൃത്തംവയ്ക്കുകയാണവൻ, എന്റെ മനസ്സ്‌;
എത്ര ചെറ്റയാ,ണെത്ര നീചനാണെന്റെ മനസ്സ്‌!

(സസാകി നൊബോത്സു)


***

മുളംകാടിൻ ചോടെ നിന്നു
നോക്കവേ കാഴ്ച കണ്ടു ഞാൻ:
മിന്നാമിന്നി പോലെ മങ്ങി
ശോഭകെട്ടൊരു സൂര്യനെ.

(ഷോസുകോ)


***

എന്നെ ജനിപ്പിച്ചവരച്ഛനുമമ്മയ്ക്കും
തിരിച്ചുനൽകാമെന്നസ്ഥിയും മാംസവും;
ഹാ,യെന്നാത്മാവേ,
ആർക്കു, ഞാനാർക്കു നിന്നെ
മടക്കുവാൻ!

(അകികോ)


***

കൺവിടർന്നെന്റെ മകൻ
വിരൽ ചൂണ്ടിയ ദിക്കിലതാ,
കണ്ടു ഞാനൊരു വിസ്മയം
-പൂർണ്ണചന്ദ്രമഹോദയം!

(കിഷി കോ)


***

രാത്രി കടന്നൊരീ നേരത്ത്‌,
ബുദ്ധനും സ്വപ്നലീനനാമീ നേരത്ത്‌
ഒച്ചയനക്കമില്ലാതെ കടന്നുവ-
ന്നമ്പലമണി മുഴക്കുന്നതാരോ?

(എയ്ത്‌സു)


***

അവസാനയാത്രയൊന്നുണ്ടെ-
ന്നന്നേ കേട്ടതാണെന്നാ-
ലിന്നാണതെന്നു തെല്ലുമേ-
യോർത്തതില്ല ഞാനിന്നലെ.

(നരിഹിര)



***

വീണപൂവും ദു:ഖവും
ഒന്നുപോലെന്നു ചൊല്ലരുതേ:
പൂക്കളെണ്ണിത്തീർന്നാലും
ദു:ഖം തോരുകയില്ലല്ലോ.

(അജ്ഞാതം)


***

വസന്തത്തിൽ സ്വസ്ഥമാനസം
വിധിച്ചതല്ല നമുക്കെടോ
അപ്പരിഷകൾ ചെറിപ്പൂക്കൾ
പാരിലുണ്ടാക കാരണം!

(അജ്ഞാതം)


***

ഒരു ക്രിസാന്തമത്തിന്റെ
നിഴൽ വീണ പൊയ്കയിൽ
ഒരായിരമാണ്ടിനുള്ള
ശരത്താകെക്കണ്ടു ഞാൻ.

(അജ്ഞാതം)


***

അന്തിമയങ്ങിമയങ്ങിയടുക്കെ
എന്നറയോരത്തില്ലിക്കാട്ടിൽ
തെന്നലു വീശിയ ചെറുചെത്തം.

(അജ്ഞാതം)


***

എന്റെ മനസ്സിലുറന്നതൊക്കെ
നേരേയെഴുതി ഞാൻ കവിതയാക്കി;
പിന്നെ ഞാനവയൊക്കെ തീയിലിട്ടു.

(മിച്ചിസാനെ)


***

അഴിവു വാഴുമിപ്പാരിൽ
മഴ തോരാതെ പെയ്യുമിപ്പാരിൽ
ചെറിപ്പൂ നിറംകെട്ടു വാടിയല്ലോ.

(ഒനോനോ കോമാച്ചി)


***

നാടേതെന്നു പറയാതെ
വീടേതെന്നു പറയാതെ
യാത്ര മുഴുമിക്കാതെയൊരാൾ
വീണുകിടപ്പാണീ വഴിയിൽ.

(അജ്ഞാതം)


***

പടി കൊട്ടിയടച്ചാലും
വാതിൽ തഴുതിട്ടാലും
നിൻ കിനാവിൽ ഞാൻ വരും
-കള്ളൻ തുരന്ന പഴുതില്ലേ!

(അജ്ഞാതം)


***

എനിക്കു നിശ്ചയമത്രമേൽ
വരാനല്ലവനെന്നാലും
സന്ധ്യയ്ക്കു ചീവീടു കരയുമ്പോൾ
വാതിലെത്തി നിൽപ്പു ഞാൻ.

(അജ്ഞാതം)


***

കണ്ണാടി നോക്കുമ്പോൾ
കാണുന്നതതേ മുഖം,
പരിക്ഷീണം പരാജിതമെന്റെ മുഖം
-ലജ്ജിതനായ്‌ മുഖം തിരിച്ചുപോയ്‌ ഞാൻ

(അജ്ഞാതം)



***

പാഴ്‌പ്പുല്ലു വായ്ച്ചുകേറിയെൻ
നടവഴി കാണാതെയായല്ലോ:
വരാത്തൊരാൾക്കു വേണ്ടി ഞാൻ
കാത്തിരുന്ന കഥയിങ്ങനെ.

(ഹെൻജോ)


***

പൂക്കൾ വാടിവീഴുന്നു,
നിറംമങ്ങിമായുന്നു.
കഥയില്ലാതിങ്ങു ജീവിതം
ഞാൻ കഴിച്ച കഥയിങ്ങനെ;
തോരാതെ തോരാതെ
മഴ നിന്നുപെയ്തതുമിങ്ങനെ.

(ഒനോനോ കോമാച്ചി)


***

രുഷ്ടനാ ദേവന്റെ മനസ്സിന്നാഴമളക്കുവാൻ
കോൾകൊണ്ടലറും കടലിൽ
കണ്ണാടിച്ചീളെറിഞ്ഞു നാം;
അതിൽത്തെളിഞ്ഞു കാണുന്നു
അവന്റെ ഗുപ്തപ്രതിബിംബം.

(അജ്ഞാതം)


***

പൂക്കളിറങ്ങിയ പാടം,
പാടത്താർത്തുതിമിർത്തു ഞാൻ;
വന്നിരിക്കയെന്റെ മേൽ,
കൊഞ്ചി പൂമ്പാറ്റയോടു ഞാൻ.
വന്നിരുന്നിതതെന്റെ മേൽ.

(കഗാവ കഗേകി)


***

വിളക്കുവെട്ടത്തിലാണിനിയും
വായനയെന്നു ഞാനൊർത്തതും,നോക്കൂ
പുസ്തകത്താളിൽ പകലുദയമായി!

(കഗാവ കഗേകി)


***

മലയോരമിറങ്ങി ഞാൻ മടങ്ങുമ്പോൾ
ചന്ദ്രനെന്റെ പിമ്പേ വന്നു;
പിന്നെ ഞാനെൻ പടി തുറക്കുമ്പോൾ
ചന്ദ്രനും പടി കയറിവന്നു.

(ഒകുമാ കോടോമിച്ചി)


***

പൂർണ്ണചന്ദ്രവിഗ്രഹം
പ്രതിബിംബിതമാകയാൽ
കൽത്തൊട്ടിയിലൽപ്പജലത്തിനും
ആയിരമാളാഴം.

(നോമുരാ ബോട്ടോ)


***

ദൂരതീരങ്ങൾ, ഗിരിവിലങ്ങൾ
ഒക്കെത്തിരഞ്ഞുപോകും ഞാൻ;
കണ്ടെത്താമൊരുവേളയൊരുനാൾ
ഗുഹ്യനാമൊരാളെ ഞാൻ:
മഹാനിവനെന്നു ലോകം
ശങ്കിക്കാത്തതാമൊരാൾ.

(മെയ്ജി)


***

അന്തിമരങ്ങൾക്കു ചോടെ ഞാൻ
ഓരോന്നോർത്തു കിടക്കുമ്പോൾ
തെന്നിപ്പറന്നുവന്നതാ
മഞ്ഞയായൊരു പൂമ്പാറ്റ.

(യൊസാനോ ഹിരോഷി)

***
അഴിവു വാഴുമിപ്പാരിൽ
മഴ തോരാതെ പെയ്യുമിപ്പാരിൽ
ചെറിപ്പൂ നിറംകെട്ടു വാടിയല്ലോ.

(ഒനോനോ കോമാച്ചി)


***

കടലോരത്തിടിവെട്ടിക്കൊ-
ണ്ടാഞ്ഞടിക്കും തിര പോലെ
എന്നെപ്പേടിപ്പെടുത്തുവോനേ നിന്നി-
ലെൻപ്രേമമെത്രയചഞ്ചലം.

(കാജാ പ്രഭ്വി)


***

കടവിലെത്തി വിളിച്ചു ഞാൻ
വിളിമടക്കിയില്ലാരും.
-നഗരാപുഴയോരത്ത്‌
രാപ്രാണികൾ കരയുന്നു.

(കിനോഷിത തകാബുനി)


***

എന്തിതിൻ കാരണ-
മെന്നെനിക്കജ്ഞാതം:
എൻശിരസ്സിന്നകം
മലയൊന്നു നിൽക്കുംപോൽ,
അതിൽ നിന്നു നിത്യവും
മൺകട്ടയിടിയുംപോൽ.

(ഇഷികാവാ തകുബോകു)


***



2 comments:

സുപ്രിയ said...

കവിതകള്‍ എല്ലാം വായിക്കുന്നുണ്ട്
നന്നാവുന്നുണ്ട് ട്ടോ...

നേരിട്ടു വിവര്‍ത്തനം ചെയ്യുന്നതാണോ? ഈ ഭാഷയൊക്കെ അറിയുമോ?

ചിതല്‍ said...

പൂക്കള്‍ വാടിവീഴുന്നു,
നിറംമങ്ങിമായുന്നു.
കഥയില്ലാതിങ്ങു ജീവിതം
ഞാന്‍ കഴിച്ച കഥയിങ്ങനെ;
തോരാതെ തോരാതെ
മഴ നിന്നുപെയ്തതുമിങ്ങനെ.

ആദ്യമായിട്ടാണ്, ഇഷ്ടമായി.. കുഞ്ഞു വിവര്‍ത്തനങ്ങള്‍..