Sunday, February 15, 2009

ഹൈകു - ഷികി

*
ബധിരനൊരാൾ,
അന്ധനൊരാൾ,
മൂകനൊരാൾ-
ശരൽക്കാലസന്ധ്യയും.


*
ക്രിസാന്തമങ്ങൾ-
ക്കൊരുനൂറുനിറം,
വാടിവീഴും വേളയി-
ലൊരേ നിറം.


*
ബുദ്ധപ്രതിമയുടെ
കൃഷ്ണമണി,
അതിൽത്തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.


*
കടന്നുപോയോനെ
തിരിഞ്ഞുനോക്കി ഞാൻ;
മൂടൽമഞ്ഞി-
ലലിഞ്ഞുപോയയാൾ.



*
ദീർഗ്ഘ്ദീർഗ്ഘമാം പകൽ;
പൈൻമരക്കൊമ്പിൽ
കൊറ്റിക്കഴുത്തുകൾ.


*
ഒരു ശവമാടം,
പൈൻമരമരികിൽ,
കൂടെ കുയിലും.


*
മഴത്തുള്ളികളും മഞ്ഞുതുള്ളികളും
ഉരുണ്ടിറങ്ങിക്കണ്ടുമുട്ടി
താമരപ്പൂവിന്നുള്ളിൽ.


*

തന്നെപ്പണിതോന്റെ
മുതുകിലേറി
പാലം കടക്കുന്നു
നോക്കുകുത്തി.


*

മൂകനാണയാൾ,
ബധിരനാണയാൾ,
അമ്പലമണി നോക്കി
നിൽക്കയാണയാൾ.


*

ഇലയുടെ
സൂചിമുനത്തുമ്പിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.


*

വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
ചാഞ്ഞുനിൽക്കുന്നു
നോക്കുകുത്തി.


*

മല കേറിപ്പോകുന്നു
ചൂട്ടുവെട്ടം,
മേപ്പിളിലകൾ-
ക്കിടയിലൂടെ.


*


2 comments:

Anonymous said...

ആര്‍ വി സര്‍,

ചില്ലക്ഷരങ്ങള്‍ എവിടെ?

...പകല്‍കിനാവന്‍...daYdreamEr... said...

കൊഴുക്കുന്നുണ്ട് പരിഭാഷകള്‍...
അഭിവാദ്യങ്ങള്‍...