Monday, February 2, 2009

ഇസ്സ-ഹൈകു


*
കാണാമറയത്താണെൻ ഗ്രാമം,
കുയിലുണ്ടവിടെ-
പ്പാടുന്നു.


*
വെള്ളക്രിസാന്തമപ്പൂവേ,
പാത്രം മോറിയ വെള്ളമെടുത്തവർ
നിന്മേൽത്തന്നെയൊഴിച്ചല്ലോ!


*
ഒരു മഞ്ഞുതുള്ളിയീ ലോകം,
എന്താണതിന്നുള്ളിലെക്കലാപം!


*
കുയിലേ നിന്നുടെ പ്രഭാതരാഗം
മഴയിൽ നനഞ്ഞുകുതിരുന്നു.


*
പൊന്തക്കാടിൻ മറയത്ത്‌
ആരും കേൾക്കാനല്ലാതെ
പാടുകയാണവൾ,
ഞാറു നടുന്നവൾ.



*
തുമ്പപ്പൂവേ
നിന്നെക്കാൺകെ
എൻതല താനേ താഴുന്നു.


*
മലയോരക്കോലായിൽ
നമ്മുടെ കഞ്ഞിക്കിണ്ണത്തിൽ
വെണ്മതി വീണുതിളങ്ങുന്നു.


*
ഞാറു പറിയ്ക്കും
പെണ്ണിൻചുമലിൽ
ഒരു പൂമ്പാറ്റയുറങ്ങുന്നു.


*
തമോമയം സ്വപ്നതുല്യം
നാം ചരിക്കും പാതകൾ
-ചോടൊന്നു വച്ചതും ഹാ,
മുങ്ങിത്താഴുന്നു നാമതിൽ.


*
മഞ്ഞുതുള്ളിയിറ്റുംപോൽ
കാലം പോകുന്നതോർക്കാതെ
തമ്മിലൊട്ടിച്ചേരുന്നു നാം.


*
ദൈവത്തിനും
യാചകനും മദ്ധ്യേ
പൂത്തുനിൽക്കുന്നു തുമ്പപ്പൂ.


*
എന്നെപ്പെറ്റ നാടേ,
നിന്നെത്തൊട്ടേടമൊക്കെയും
കാരമുള്ളായ്‌ മാറ്റി നീ.
*

പിറക്കുമ്പോളൊരു കുളി
മരിക്കുമ്പോളൊരു കുളി
-കഥയില്ലാത്തതിക്കളി.
*


ഒരു കുയിലു പാടുന്നു-
എനിക്കായി, മലയ്‌ക്കായി
മലയ്‌ക്കായി,എനിക്കായി.
*


ഞാനുമൊരു പൊന്തൻതവളയും
കണ്ണിൽക്കണ്ണിൽ നോക്കിയിരിക്കുന്നു-
ഇളക്കമില്ലിരുവർക്കും.
*


പ്രായമെന്തെന്നു ചോദിച്ചപ്പോൾ
പുത്തൻകിമോണയിട്ട കുട്ടി
വിരലഞ്ചും വിരിച്ചുകാട്ടി.
*


പ്രാണികൾക്കിടയിലുമുണ്ട്‌
പാടാനറിയുന്നവർ,
പാടാനറിയാത്തവർ.
*


ചന്ദ്രന്റെ മുഖം കണ്ടോ?
പന്ത്രണ്ടു വയസ്സെന്നു
ഞാൻ പറയും.
*


മയക്കംവിട്ട പൂച്ചകൾ
മൂരിനിവർക്കുന്നു,എഴുന്നേറ്റുനടക്കുന്നു
പ്രേമിക്കാൻ യാത്രയാവുന്നു.
*


കുരുവീ, വഴിമാറൂ
കുതിരയുടെ
വരവുണ്ട്‌!
*


ഉച്ചയ്ക്കു മയങ്ങുമ്പോൾ
കേട്ടു ഞാറ്റുപാട്ട്‌;
നാണിച്ചുപോയി ഞാൻ.
*


നിലമുഴുന്നയാളെപ്പോൽ
നടന്നുപോകുന്നു
കാക്ക.
*


വഴിചോദിച്ചപ്പോൾ
മുള്ളങ്കി പറിക്കുന്നവൻ
മുള്ളങ്കി കൊണ്ടു വഴികാട്ടി.
*


ഒരു പെണ്ണിന്റെ മുറിയിൽ
വെളിച്ചം കണ്ടു ശലഭം;
മൊരുമൊരാ കരിഞ്ഞുവീണു.
*


എന്തൊരതിശയം!
ചെറിപ്പൂക്കൾക്കടിയിൽ
ജീവനോടിരിക്കുക!
*


എന്റെ വസന്തം?-
ഒരു മുളന്തണ്ട്‌,
ഒരരളിച്ചില്ല.
*


ഞാനിങ്ങു പോരും-
മുമ്പാരാരിവിടെ ജീവിച്ചു?
ശവംനാറിപ്പൂവുകൾ ബാക്കി.
*


വീശുന്നു ശരൽക്കാലവാതം-
ഞാനിന്നു പോകുമീ
യാത്ര തന്നന്ത്യത്തിൽ
ഏതുപേരുള്ളതാണാ നരകം?
*


നരകത്തിൻ മേൽപ്പുരയിൽക്കൂടി
പൂക്കളെ നോക്കിനടപ്പൂ നാം-
ഇതാണു നമ്മുടെ ലോകഗതി.
*


ഒരു നോക്കു ചന്ദ്രനെ കണ്ടു,
ഒരു കുറി കുയിൽപ്പാട്ടു കേട്ടു,
ഒരു രാവങ്ങനെ കഴിഞ്ഞു.
*


കിഴവനായ്‌പ്പോയി ഞാനെന്നാകിലും
അപ്രിയമെൻമേലി-
പ്പൂക്കൾക്കില്ല.
*


ആണ്ടു പിറക്കുന്നതിന്ന്-
വഴിയമ്പലത്തിലിരുന്നു ഞാ-
നെന്തോർക്കുവാൻ?
*


നീയില്ല്ലാതെന്നോമനേ,
എത്രയസംഖ്യമാണവ,
എത്ര ദീർഗ്ഘങ്ങളാണവ-
നാം നടന്ന പാതകൾ.
*


എന്നു കാണും നാമിനി?
പൊട്ടിച്ചൂട്ടു മിന്നുന്ന
ദൂരതീരം തേടി
ഞാൻ യാത്ര പോകുന്നു.
*


രാജാവും കാലാളുമൊന്നുപോലെ,
കളികഴിഞ്ഞാൽ കരുക്ക-
ളൊരു പെട്ടിയിൽ.
*


ആണ്ടുപിറക്കുന്നതിന്ന്-
കണ്ണീരിൻ വെളിയടയ്‌ക്കുള്ളിലൂടെ
സ്വപ്നത്തിൽ ഞാനെന്റെ വീടു കണ്ടു.
*



ആണ്ടിന്നാദ്യത്തെ നാളിന്ന്-
ഞാൻ മാത്രമല്ലല്ലോ
കൂടില്ലാത്ത കിളിയായി.
*


കുഴിമാടങ്ങൾ
കാണാൻ പോകെ
മുന്നിൽ നടന്നതു
കിഴവൻനായ.
*

No comments: