Wednesday, February 11, 2009

ഹാൻസ്‌ ആൻഡേഴ്‌സൺ - കഥ കൈചൂണ്ടുന്നതു നിങ്ങളെ



മുഖത്തു നോക്കി പരുഷം പറയുകയാണെന്നു തോന്നാതെതന്നെ ഉള്ളകാര്യം തുറന്നുപറയുന്നതിന്‌ പണ്ടുള്ളവർ ഒരു വിദ്യ കണ്ടുപിടിച്ചിരുന്നു:ആളുകളുടെ മുഖത്തേക്ക്‌ അവർ വിശേഷപ്പെട്ടൊരു കണ്ണാടി എടുത്തുപിടിച്ചുകൊടുത്തു; അതിൽ നോക്കിയാൽ കാണാം,നാനാജാതി ജന്തുക്കളും വിചിത്രവസ്തുക്കളും ചേർന്നു സൃഷ്ടിക്കുന്ന ഒരു മായികദൃശ്യം; രസിപ്പിക്കുന്നതോടൊപ്പം ഉദ്ബുദ്ധരാക്കുകയും ചെയ്യുന്ന കെട്ടുകാഴ്ച. അതിനവർ 'കെട്ടുകഥ' എന്നു പേരുമിട്ടു. അതിൽ ജന്തുക്കൾ കാട്ടിക്കൂട്ടുന്ന മണ്ടത്തരങ്ങളെയും മിടുക്കുകളെയും മനുഷ്യർ തങ്ങളോടൊന്നു ചേർത്തുവായിക്കുകയേ വേണ്ടു, അവർക്കുടനേ മനസ്സിലാകും, കഥ കൈചൂണ്ടുന്നതു തങ്ങളെ. ഒരുദാഹരണമെടുക്കാം.

രണ്ടു മലകളുണ്ട്‌; ഓരോ മലയ്ക്കു മുകളിലും ഓരോ കോട്ടയുമുണ്ട്‌. മലയടിവാരത്തിലൂടെ അതാ ഒരു നായ ഓടിപ്പോവുന്നു; വിശപ്പടക്കാൻ വല്ല എലിയോ കിളിയോ കിട്ടിയാലോയെന്നോർത്ത്‌ നിലം മണത്തുമണത്താണ്‌ അവന്റെ പാച്ചിൽ. അപ്പോഴുണ്ട്‌, ഒരു കോട്ടയിൽ നിന്ന് ഭക്ഷണം തയാറായി എന്നറിയിക്കുന്ന കുഴൽവിളി കേൾക്കാറായി. നായ ഉടനെ തനിക്കും ഒരംശം കിട്ടുമെന്ന പ്രതീക്ഷയോടെ ആ കോട്ട നിൽക്കുന്ന മല ഓടിക്കയറാൻ തുടങ്ങി. പക്ഷേ അവൻ പാതിവഴിയെത്തിയപ്പോഴേക്കും കുഴൽവിളി നിലച്ചു; മറ്റേ കോട്ടയിൽ നിന്ന് കുഴൽവിളി കേൾക്കാനും തുടങ്ങി. അപ്പോൾ നായ വിചാരിച്ചു,'ഇനി ഞാൻ ഇവിടെക്കയറിച്ചെല്ലുമ്പോഴേക്കും ഇവിടുള്ളവർ ആഹാരം കഴിച്ചെഴുന്നേറ്റിട്ടുണ്ടാവും; പക്ഷേ അവിടെ അവർ ഇരുന്നിട്ടേയുണ്ടാവു.' അങ്ങനെ അവൻ ആ മലയിൽ നിന്നിറങ്ങി മറ്റേ മല കയറാൻ തുടങ്ങി.എന്നാൽ ഈ സമയത്ത്‌ ആദ്യത്തെ കോട്ടയിൽ നിന്നു വീണ്ടും കുഴൽവിളി കേട്ടുതുടങ്ങി; മറ്റേ കോട്ടയിൽ അതു നിലയ്ക്കുകയും ചെയ്തു. നായ വീണ്ടും ഒരു മലയിറങ്ങി മറ്റേ മല കയറുകയായി. അവനിങ്ങനെ കയറ്റവും ഇറക്കവും നടത്തുന്നതിനിടയിൽ രണ്ടു കുഴൽവിളികളും നിലച്ചു; ഇനി എവിടെക്കയറിച്ചെന്നാലും ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് അതോടെ വ്യക്തമാവുകയും ചെയ്തു.

ഈ കഥയിലൂടെ പഴമക്കാർ എന്തുപദേശമാണു നമുക്കു നൽകുന്നത്‌? അവിടെയുമിവിടെയുമില്ലാതെ ജീവിതം മുഴുവൻ ഓടിത്തളരുന്ന നമ്മിലാരെയാണ്‌ ഈ കഥ കൈചൂണ്ടുന്നത്‌?
*

No comments: