Tuesday, February 24, 2009

ബോർഹസ്‌ - പുരാവൃത്തം

ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും കണ്ടുമുട്ടി. അവർ മരുഭൂമിയിലൂടെ നടക്കുകയായിരുന്നു;ഇരുവരും കിളരം കൂടുതലുള്ളവരായതുകൊണ്ട്‌ ദൂരെനിന്നേ അവർ പരസ്പരം തിരിച്ചറിഞ്ഞു. ജ്യേഷ്ടനും അനുജനും നിലത്തിരുന്ന്, തീപൂട്ടി ആഹാരമുണ്ടാക്കിക്കഴിച്ചു. ഇരുട്ടുവീഴുമ്പോൾ തളർന്നുപോയവർ ചെയ്യുന്നപോലെ അവർ ഒന്നും മിണ്ടാതെയിരുന്നു. ആകാശത്ത്‌ ഒരു നക്ഷത്രം നിന്നുതിളങ്ങി; അതിനിനിയും പേരു വീണിട്ടില്ല. ആബേലിന്റെ നെറ്റിയിൽ കല്ലിന്റെ പാടു കിടക്കുന്നത്‌ തീയുടെ വെളിച്ചത്തിൽ കായേൻ കണ്ടു; അയാൾ വായിലേക്കു കൊണ്ടുപോയ ഉരുള താഴെയിട്ടിട്ട്‌ തന്റെ സഹോദരനോട്‌ മാപ്പിരന്നു.

"എന്നെ കൊന്നത്‌ നിങ്ങളായിരുന്നോ, അതോ ഞാൻ നിങ്ങളെ കൊല്ലുകയായിരുന്നോ?" ആബേൽ പറഞ്ഞു. "എനിക്കൊന്നും ഓർമ്മയില്ല; നമ്മൾ മുൻപത്തെപ്പോലെ ഇതാ ഇവിടെയുണ്ടല്ലോ."

"നീയെനിക്ക്‌ യഥാർത്ഥമായും മാപ്പുനൽകിയെന്ന് എനിക്കിപ്പോൾ മനസ്സിലായി," കായേൻ പറഞ്ഞു. "മറക്കുകയെന്നാൽ മാപ്പുനൽകുക എന്നുതന്നെയാണ്‌. ഞാനും മറക്കാൻ ശ്രമിക്കാം."

"അതെ," ആബേൽ സാവധാനം പറഞ്ഞു. "പശ്ചാത്താപമുള്ളിടത്തോളം കാലം ചെയ്തപാപവും തീരില്ല."
*

No comments: