Wednesday, February 4, 2009

ബോർഹസ്‌ കവിതകൾ

1. 1890-ലെ ഒരു പ്രേതം

ഒന്നുമില്ല.
മുരാനായുടെ കത്തി മാത്രം.
നരച്ചൊരപരാഹ്നത്തിൽ
പാതിപറഞ്ഞുനിർത്തിയ കഥ മാത്രം.
ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത ഈ കൊലയാളി
ത്രിസന്ധ്യയിൽ
എന്നോടൊത്തുനടക്കുന്നതെന്തിനെന്ന്
എനിക്കറിയില്ല.
നഗരത്തിനു പുറത്ത്‌
തടവറയുടെ മഞ്ഞമതിൽ ഉയർന്നുനിന്നു.
ആ വന്യമായ ഇടത്തിലൂടെ
മുരാന നടന്നു.
മുരാന. പരുക്കനായ കത്തി.
അവന്റെ മുഖം മാഞ്ഞുകഴിഞ്ഞിരുന്നു.
ആ കൊലയാളിയെക്കുറിച്ച്‌
എനിക്കോർക്കാൻ കഴിയുന്നത്‌
ഒരു നിഴലും അലകിന്റെ പാളലും മാത്രം.
കരിങ്കല്ലിനെയും തേയിക്കുന്ന കാലം
ആ പേരു വിളക്കിനിർത്തട്ടെ.


2. ഇന്നലെയുടെ സമ്പാദ്യങ്ങൾ

എണ്ണിയാലൊടുങ്ങാത്തവയാണെന്റെ നഷ്ടങ്ങൾ.
ആ നഷ്ടങ്ങൾ മാത്രമാണെന്റെ സമ്പാദ്യവും.
മഞ്ഞയും കറുപ്പും എനിക്കു നഷ്ടമായി.
ആ അപാരവർണ്ണങ്ങളെക്കുറിച്ചു ഞാനറിയുന്നതോ
കണ്ണുള്ളവർക്കറിയാത്തതും.
എന്റെ അച്ഛൻ മരിച്ചു.
അദ്ദേഹമിപ്പോഴും എന്നോടൊത്തു നിൽക്കുന്നു.
സ്വിൻബേണിന്റെ വരികളിലൂടെ കടന്നുപോകുമ്പോൾ,
ആളുകൾ പറയുന്നു,
എനിക്കെന്റെ അച്ഛന്റെ സ്വരമാണത്രെ.
മരിച്ചവരേ നമുക്കുറ്റവരാകുന്നുള്ളു,
നഷ്ടമായവയേ നമുക്കുള്ളതാകുന്നുള്ളു.
ഇലിയം മണ്ണടിഞ്ഞു;
എന്നാലും ഹോമറിന്റെ വരികളിൽ
അതു ജീവിക്കുന്നു.
ഇസ്രായേൽ ഇസ്രായേലായത്‌
അതൊരു പ്രാചീനഗൃഹാതുരത്വമായപ്പോഴാണ്‌.
എല്ലാ കവിതയും കാലം കഴിയുമ്പോൾ
വിലാപഗീതമായി മാറുന്നു.
നമ്മെ വിട്ടുപോയ സ്ഠ്രീകൾ നമ്മുടേതാണ്‌.
ഇപ്പോൾ നമുക്കു തെറ്റിധാരണകളും
പീഡകളും ആശയുടെ അശാന്തിയും
ഭീതിയും ഇല്ലതാനും.

നഷ്ടസ്വർഗ്ഗമല്ലാതെ മറ്റൊരു സ്വർഗ്ഗവുമില്ല.


3. ഒരു ശനിയാഴ്ച

ഒഴിഞ്ഞൊരു വീട്ടിൽ
അന്ധനായൊരു മനുഷ്യൻ
തന്റെ നിശ്ചിതവും പരിമിതവുമായ പഥങ്ങൾ
നടന്നുതീർക്കുന്നു.
നീണ്ടുനീണ്ടുപോകുന്ന ഭിത്തികൾ
അയാൾ സ്പർശ്ശിച്ചറിയുന്നു.
ഉൾവാതിൽക്കണ്ണാടികൾ,
തന്റെ സ്നേഹത്തിനു വിലക്കപ്പെട്ട ഗ്രന്ഥങ്ങളുടെ
പരുത്ത പുറംചട്ടകൾ,
നിറംകെട്ട വെള്ളിയുരുപ്പടികൾ,
ജലനാളികൾ, വാർപ്പുകൾ
എടുക്കാത്ത സില നാണയങ്ങൾ, താക്കോൽ
ഒക്കെയും അയാൾ തൊട്ടറിയുന്നു.
വന്നും പോയും അയാൾ ഒറ്റയ്ക്കാണ്‌.
കണ്ണാടിയിൽ ആരുമില്ല.
അയാളുടെ കൈ
ഗ്രന്ഥങ്ങളുടെ വിളുമ്പുരുമ്മുന്നു.
നിരുദ്ദേശമായി
ഏകാന്തമായ കിടക്കയിലേക്കു ചായുമ്പോൾ
അയാളറിയുന്നു,
അസ്തമയമാകുമ്പോൾ
മുടക്കമില്ലാതെ താൻ ചെയ്യുന്ന പ്രവൃത്തികൾ
തനിക്കു ദുരൂഹമായ ഒരു കളിയുടെ
നിയമങ്ങൾക്കനുസൃതമാണെന്ന്.
പൊരുളുതിരിയാത്ത ഒരു ദൈവം
ആ കളി നിയന്ത്രിക്കുന്നുവെന്ന്.
ഉച്ചത്തിലും താളത്തിലും
അയാൾ മഹാഗ്രന്ഥങ്ങളിലെ വരികാളവർത്തിക്കുന്നു
ക്രിയകളിലും വിശേഷണങ്ങളിലും
വ്യതിയാനം വരുത്തിനോക്കുന്നു
നല്ലതോ കെട്ടതോ ആകട്ടെ,
അയാളീ കവിതയെഴുതുന്നു.

No comments: