Friday, February 17, 2012

ബോദ്ലേര്‍ - പൂച്ച



എന്റെ കാമാതുരഹൃദയത്തിലേക്കു വരൂ നീ, ഓമനപ്പൂച്ചേ,
നിന്റെ കൂർത്തുമൂർത്ത നഖരങ്ങളുറയിൽത്തന്നെ കിടക്കട്ടെ.
നിന്റെ മനോഹരനയനങ്ങളിലേക്കെന്റെ നോട്ടം കുതിക്കട്ടെ,
വൈഡൂര്യം ലോഹവുമായുരഞ്ഞു തീപ്പൊരി പാറിയ്ക്കുമവിടെ.


എന്റെ വിരൽത്തുമ്പുകളലസം നിന്നെത്തലോടുമ്പോൾ,
നിന്റെ തലയിലൂടെ, പുറവടിവിലൂടെന്റെ വിരലുകളോടുമ്പോൾ,
എന്റെ കൈ നിന്റെയുടലിന്റെ ആലക്തികസ്പർശനത്താൽ
പരമാനന്ദലഹരി കുടിച്ചിക്കിളിക്കൊള്ളുമ്പോൾ,


എന്റെ മനക്കണ്ണിൽ ഞാൻ കാണുന്നതെന്റെ പെണ്ണിനെ-
അവളുടെ നോട്ടം, അരുമമൃഗമേ, നിന്റേതു പോലെ ഗഹനം,
ശീതം, വീശുന്ന വാൾത്തല പോലരിഞ്ഞുവീഴ്ത്തുന്നതും.


പിന്നെയവളുടെ മുടി മുതൽ കാൽവിരൽത്തുമ്പിനോളം
അവളുടെയിരുണ്ട, വഴങ്ങുന്ന ദേഹത്തെച്ചുഴലുന്നു,
സൂക്ഷ്മമായൊരു ഭാവം, അപായപ്പെടുത്തുന്നൊരു പരിമളം.



പാപത്തിന്റെ പൂക്കൾ - 36



No comments: