Wednesday, February 29, 2012

യെവ്തുഷെങ്കോ–അമ്മേ, നിങ്ങളെ ഞാനഭിനന്ദിക്കട്ടെ...


മകന്റെ പിറന്നാൾദിവസം, അമ്മേ,
നിങ്ങളെ ഞാനഭിനന്ദിക്കട്ടെ.
നിങ്ങളവനെക്കുറിച്ചാധിപ്പെടുന്നു,
അതിൽ കാര്യമില്ലാതെയുമില്ല.
അവന്റെ കിടപ്പു നോക്കൂ,
മെലിഞ്ഞും, ക്ഷീണിച്ചും,
ബുദ്ധിശൂന്യമായൊരു വിവാഹത്തിൽപ്പെട്ടും,
കുടുംബത്തിനുപകരിക്കാതെയും.
തെളിഞ്ഞതും, നനവൂറിയതുമായ കണ്ണുകളാൽ
നിങ്ങളവനെ നോക്കിനിൽക്കുന്നു.
നിങ്ങളുടെ വേവലാതിയുടെ പിറന്നാളിന്‌
അമ്മേ, നിങ്ങൾക്കഭിനന്ദനങ്ങൾ!
നിങ്ങളവനു സമ്മാനമായി നൽകിയല്ലോ,
ഇക്കാലത്തിന്റെ പേർക്കു നിഷ്ഠുരമായൊരു സ്നേഹം,
വിപ്ലവത്തിനോട്
ഉറച്ചതും,
ധൃഷ്ടവുമായൊരു
വിശ്വാസവും.
നിങ്ങളവനു നല്കിയതു പണമല്ല,
പ്രശസ്തിയല്ല,
പകരം നിങ്ങളവനു നിർഭയത്വം നല്കി.
എങ്കിൽ ജനാലകൾ തുറന്നിടൂ,
ഇലകൾക്കു നേർക്ക്,
ചിലയ്ക്കുന്ന കിളികൾക്കു നേർക്ക്.
ഒരു ചുംബനം കൊടുത്തവന്റെ കണ്ണുകളുണർത്തൂ.
ഒരു നോട്ടുബുക്കും ഒരു മഷിപ്പേനയും
അവനു സമ്മാനമായിക്കൊടുക്കൂ,
അവനു വയറു നിറയെ പാലു കൊടുക്കൂ,
യാത്രയിലവനെ ആശീർവദിച്ചുവിടൂ.

1956


No comments: