Sunday, February 12, 2012

റിൽക്കെ - സുഖം പ്രാപിക്കുന്നവൾ


ഇടത്തെരുവിലെവിടെയോ കേട്ടൊരു ഗാനം പോലെ,
ആദ്യമാദ്യമടുത്തും, പിന്നെയകന്നകന്നു പോകുമ്പോലെയും,
(കൈയിൽ കിട്ടുമെന്നപോലരികിൽ വരുന്ന കിളികൾ
പിന്നെ വിരണ്ടുയർന്നു പറന്നുപോകുമ്പോലെ)

രോഗം പൊറുത്തുവരുന്നൊരുവളെ ജീവിതം കളിയാക്കുന്നു,
അത്ര ക്ഷീണിതയുമലസയുമായവൾ കിടക്കുമ്പോൾ
പരിത്യക്തയാ,യാത്മാനുകമ്പ നിറഞ്ഞവളായവൾ കിടക്കുമ്പോൾ
ഒരു വിലക്ഷണചലനത്തിലവളുടെ കൈയൊന്നനങ്ങുന്നു.

ഒരപരിചിതത്വം, ഒരു ദുഷ്ടത തന്നെയവളറിയുന്നു,
ജ്വരമപ്പോഴുമെരിയുന്ന തന്റെ ശുഷ്കിച്ച കൈ,
ജ്വരസ്വപ്നങ്ങളും ക്ഷീണങ്ങളുമിനിയും മാറാത്ത തന്റെ കൈത്തലം,
എരിയുന്ന പൂവു പോലെ വന്നു തന്റെ കവിളു തൊടുമ്പോൾ,
അതിന്റെ ചർമ്മത്തെ, അതിന്റെ അസ്ഥിയെ തലോടുമ്പോൾ.


പുതിയ കവിതകള്‍


link to image


No comments: