Saturday, February 18, 2012

റൂമി - ഞാൻ മരിക്കുമ്പോൾ…

File:Pigeonspearing.jpg


ഞാൻ മരിക്കുമ്പോൾ…


ഞാൻ മരിക്കുമ്പോൾ
ജഡത്തെ നിലത്തിറക്കിക്കിടത്തുക,
അഴുകാൻ തുടങ്ങിയവയെങ്കിലും
എന്റെ ചുണ്ടുകളിൽ ചുംബിക്കണമെന്നു
നിനക്കുണ്ടാവും.
ഭയന്നുപോകരുതേ,
ഞാനൊന്നു കണ്ണു തുറന്നാൽ.


പകലാകെ നിന്നോടൊപ്പം…


പകലാകെ നിന്നോടൊപ്പം പാടി ഞാനിരുന്നു,
രാത്രിയിലൊരേ കിടക്കയിൽ നാം കിടന്നു,
പകലും രാത്രിയുമെനിക്കു തിരിയാതെ പോയി,
ഞാനാരെന്നെനിക്കറിയാമെന്നു ഞാൻ കരുതി,
നീയാണു ഞാനെന്നുമറിഞ്ഞില്ല ഞാൻ.


എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും…

എത്രനാൾ നിങ്ങൾ പറഞ്ഞിരിക്കും,
ഈ ലോകത്തെ ഞാൻ കീഴടക്കും,
അതിലെന്നെക്കൊണ്ടു ഞാൻ നിറയ്ക്കുമെന്ന്?
ലോകമാകെപ്പുതമഞ്ഞു മൂടിയാലും
ഒരു സൂര്യകടാക്ഷം മതിയതാകെയുരുകാൻ.
ഒരു തീപ്പൊരിയോളം ദൈവകൃപ മതി,
കൊടുംവിഷം തെളിനീരാകാൻ.
സംശയങ്ങൾ വാണിടത്ത്
അവൻ തീർച്ചയെ പ്രതിഷ്ഠിക്കുന്നു.


ഇന്നതികാലത്തു ഞാനിറങ്ങിനടന്നു…

ഇന്നതികാലത്തു ഞാനിറങ്ങിനടന്നു,
അന്യർക്കൊരു പാനപാത്രവുമാക്കി
ഞാനെന്റെ തലയോട്ടി;
ഈ നഗരത്തിലെവിടെയോ താമസമുണ്ട്
മൗനിയായൊരു ജ്ഞാനി;
ഇനി താനെന്തു ചെയ്യാൻ പോകുന്നുവെന്ന്
താനായിട്ടറിയാത്തൊരാൾ.

 

No comments: