Wednesday, February 15, 2012

ബോദ് ലെയർ - പ്രണയത്തിന്റെ മരണശയ്യ


സൗമ്യസുഗന്ധം വീശുന്ന ശയ്യകൾ നമുക്കുണ്ടാവും,
ശവക്കുഴികൾ പോലാഴമേറിയ മഞ്ചങ്ങളിൽ നാം കിടക്കും,
ചുറ്റിനുമലമാരകളിൽ വിചിത്രപുഷ്പങ്ങൾ നിരന്നിരിക്കും,
മറ്റൊരാകാശത്തിൻ ചുവട്ടിൽ നമുക്കായി വിടർന്നവ.

ശേഷിച്ച തൃഷ്ണകളുമെരിച്ചുതീർക്കാൻ മത്സരിക്കെ,
നമ്മുടെ ഹൃദയങ്ങൾ രണ്ടെരിപന്തങ്ങൾ പോലെയാവും,
ഇരട്ടവെളിച്ചങ്ങളായവയുടെയഗ്നികൾ പ്രതിഫലിക്കും,
ഇരട്ടക്കണ്ണാടികളായ നിന്റെയുമെന്റെയുമാത്മാക്കളിൽ.

ആകാശം നിഗൂഢനീലിമയാളുന്നൊരു സന്ധ്യയിൽ,
നീയും ഞാനും കൈമാറുമൊരേയൊരു മിന്നൽപ്പിണർ,
യാത്രാവചനം കനക്കുന്ന ദീർഘമായ തേങ്ങൽ പോലെ.

പിന്നെ വാതിലുകൾ തുറന്നും കൊണ്ടൊരു മാലാഖ കടന്നുവരും,
ഒരാനന്ദത്തിന്റെ വശ്യത്തോടെ പുതുജീവനിലേക്കവനുയർത്തും,
മങ്ങിപ്പോയ കണ്ണാടികളെ, തവിഞ്ഞുപോയ ജ്വാലകളെ.


പാപത്തിന്റെ പൂക്കൾ - 127


1 comment:

സെറീന said...

തവിഞ്ഞു പോയ എന്ന വാക്ക് ഞാനെടുക്കുന്നു..