Friday, February 10, 2012

ബ്രെഹ്ത് - ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ

v p3_brecht

വേർപാട്


നാം പുണരുന്നു.
എന്റെ വിരലുകൾക്കടിയിൽ പട്ടിന്റെ മൃദുലത.
നിന്റെ വിരൽ തൊടുന്നതു കോറത്തുണി.
തിടുക്കത്തിലൊരു പുണരൽ.
നിനക്കു ക്ഷണമൊരത്താഴവിരുന്നിന്‌.
എനിക്കു പിന്നാലെ നിയമത്തിന്റെ പാദസേവകർ.
പിന്നെ നാം സംസാരിക്കുന്നു,
കാലാവസ്ഥയെക്കുറിച്ച്,
ഒരുനാളുമിടറില്ല നമ്മുടെ സൗഹൃദമെന്നും.
കയ്ക്കുന്നതായേനേ മറ്റെന്തും



ചായ തിളയ്ക്കുന്ന നേരം കൊണ്ട് പത്രം നോക്കുമ്പോൾ

അതികാലത്തു പത്രമെടുത്തു ഞാൻ വായിക്കുന്നു,
ചരിത്രം കുറിയ്ക്കുന്ന പദ്ധതികളതിൽ,
മാർപ്പാപ്പയുടെ, രാജാക്കന്മാരുടെ, ബാങ്കർമാരുടെ,
എണ്ണമുതലാളിലാരുടെ വക.
മറ്റേക്കണ്ണു കൊണ്ടു ഞാൻ നോക്കുന്നു
എന്റെ ചായക്കു വെള്ളം തിളയ്ക്കുന്ന പാത്രം,
അതു കലങ്ങുന്നത്, തിള വരുന്നത്, പിന്നെത്തെളിയുന്നത്,
തിളച്ചുതൂവുന്ന വെള്ളം തീ കെടുത്തുന്നതും.



ഞാൻ അലക്സാണ്ടർക്കെതിരു പറയുകയല്ല

ലോകം കാൽക്കീഴിലാക്കാൻ മെനക്കെട്ടുവത്രെ, തിമൂർ.
എനിക്കതു മനസ്സിലാവുന്നില്ല;
ഒരല്പം പട്ടച്ചാരായമടിച്ചാൽ മറക്കാനുള്ളതേയുള്ളു ലോകം.
അലക്സാണ്ടർക്കെതിരു പറയുകയുമല്ല ഞാൻ.
പിന്നെ,
ശ്രദ്ധേയരായ മനുഷ്യരെ കണ്ടിട്ടുണ്ട്
ഞാനെന്നു മാത്രം-
ജിവിച്ചിരിക്കുന്നുവെന്നതു കൊണ്ടുമാത്രം
നിങ്ങളുടെ ബഹുമാനത്തിനത്രയുമർഹരായവർ.
ഒരുപാടു വിയർപ്പൊഴുക്കുകയാണു മഹാന്മാർ.
ഇതിലൊക്കെ ഞാൻ തെളിവു കണ്ടതിങ്ങനെ:
അവനവനാവാനവർക്കായില്ലെന്നു തന്നെ,
കുടിച്ചും,
പുക വലിച്ചും,
അതുമാതിരിയൊക്കെച്ചെയ്തും.
ഒരു പെണ്ണിനരികത്തിരുന്നാൽത്തന്നെ
മനസ്സു തൃപ്തമാകുന്നില്ലവർക്കെങ്കിൽ,
അത്ര ചെറ്റകളുമായിരിക്കണമവർ.


 

No comments: