Tuesday, February 28, 2012

യെവ്തുഷെങ്കോ - മന്ദഹാസങ്ങൾ


ഒരു കാലത്തെത്ര മന്ദഹാസങ്ങളുണ്ടായിരുന്നതാണു നിനക്ക്:
വിസ്മയത്തിന്റെ, പ്രഹർഷത്തിന്റെ, തെമ്മാടിത്തത്തിന്റെ മന്ദഹാസങ്ങൾ,
ചിലനേരം വിഷാദത്തിന്റെ ഛായ കലർന്നതും, എന്നാലും മന്ദഹാസങ്ങളായിരുന്നവയും.

ഇന്നു നിന്റെ മന്ദഹാസങ്ങളിലൊന്നുപോലും ശേഷിക്കുന്നില്ല.
നൂറുനൂറു മന്ദഹാസങ്ങളുള്ളൊരു പാടം ഞാൻ കണ്ടുവരാം.
അതിമോഹനങ്ങളായ മന്ദഹാസങ്ങളൊരുപിടി ഞാനിറുത്തുവരാം.

ഇനി തനിയ്ക്കു മന്ദഹാസങ്ങളൊന്നും വേണ്ടെന്നു പക്ഷേ, നീ പറയും,
തന്റെയും അന്യരുടെയും മന്ദഹാസങ്ങൾ തനിയ്ക്കു മടുപ്പായെന്നു നീ പറയും.
എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
...

എനിയ്ക്കുമന്യരുടെ മന്ദഹാസങ്ങൾ മടുത്തിരിയ്ക്കുന്നു.
ആത്മരക്ഷാർത്ഥമുള്ള മന്ദഹാസങ്ങളെത്രയുണ്ടായിരുന്നതാണെനിയ്ക്ക്,
മന്ദഹാസങ്ങളെനിയ്ക്കന്യമാക്കുന്ന മന്ദഹാസങ്ങൾ.

മന്ദഹാസങ്ങളെനിയ്ക്കില്ലെന്നതാണു പക്ഷേ, വസ്തുത.
നീയാണെന്റെ ജീവിതത്തിൽ ശേഷിച്ച മന്ദഹാസം,
മുഖത്തൊരു മന്ദഹാസവുമില്ലാത്ത ഒരു മന്ദഹാസം.

1959


 

No comments: