Monday, February 13, 2012

ഫെർണാണ്ടോ പെസ് വാ - ഇടവേള


നിന്റെ കാതിലാരു മന്ത്രിച്ചു,
ദേവിമാരിൽ ചിലരു മാത്രം കേട്ട ആ രഹസ്യം-
വിശ്വാസവും ഭീതിയും നിറഞ്ഞതൊന്നിനെ,
ഒളിച്ചുവച്ചാൽ മാത്രം യഥാർത്ഥമാകുന്നതിനെ?
അത്രവേഗം നിന്നോടതാരു പറഞ്ഞു?

ഞാനല്ല, പറയാനെനിക്കു പേടിയായിരുന്നു.
മറ്റൊരാളല്ല, മറ്റാർക്കുമതറിയുകയുമില്ല.
എങ്കിലാരുടെ നെറ്റിത്തടം നിന്റെ മുടിയിഴകളിലുരുമ്മി,
താനുള്ളിലറിഞ്ഞതിനെ നിന്റെ കാതിൽ നിറയ്ക്കാൻ?
അതാരെങ്കിലുമൊരാളായിരുന്നുവോ, അതെയോ?

അതോ നിന്റെയൊരു സ്വപ്നമോ,
നീയതു സ്വപ്നം കാണുന്നതു ഞാൻ സ്വപ്നം കണ്ടതോ?
ഇനിയതെന്റെയൊരസൂയയോ,
ഞാനൊരിക്കലും പറയാത്തതു പറഞ്ഞുകേട്ടതിൽ,
എന്റെ നാട്യമായിരുന്നതു നടന്നുകണ്ടതിൽ,
സ്വപ്നത്തിൽപ്പോലുമെനിക്കെറിയാതിരുന്നതിൽ?

അങ്ങനെയെങ്കിൽത്തന്നെയതാരായിരുന്നു,
താനാരെന്നു വെളിവാക്കാതെ,
നിന്റെ കാതരികിൽത്തങ്ങിനി-
ന്നെന്റെയുള്ളിലെ പ്രണയത്തെ നിന്നോടറിയിച്ചവൻ?
അതു,മനുഭൂതമാകാതൊരഭിലാഷം പോലെ
വന്നു,മാഞ്ഞുപോകുന്നതൊന്നിനെ?

അതു തൃഷ്ണയായിരുന്നു, ശബ്ദമില്ലാത്തതും, ഉടലില്ലാത്തതും,
നിന്നെ ഞാൻ സ്വപ്നം കാണുന്നുവെന്നു കേട്ടപ്പോൾ
അവനുരുവിടുകയായിരുന്നു,  ഭ്രാന്തൻ, വിശ്വാസഘാതകൻ-
ആ നിത്യവചനം,
ഒളിമ്പസ്സിനെയുമികഴ്ത്തുന്നൊരാനന്ദത്തിൽ നിന്നു
ദേവകൾ മോഹിക്കുന്നൊരാനിത്യവചനം.


link to image

No comments: