Saturday, February 4, 2012

നിസാർ ഖബ്ബാനി - ആയിരം ചന്ദ്രന്മാർ

File:Carl Spitzweg 011.jpg


കുട്ടിയുടെ കുത്തിക്കുറിയ്ക്കലുകൾ


എന്റെ പിഴ, എന്റെ വലിയ പിഴ,
കണ്ണുകൾ കടലുകളായ റാണീ,
ഒരു ശിശുവിനെപ്പോലെ
നിന്നെ സ്നേഹിച്ചുവെന്നതായിരുന്നു.
(ലോകത്തേറ്റവും വലിയ കാമുകർ
ശിശുക്കളുമാണല്ലോ.)

ഞാനാദ്യം ചെയ്ത അബദ്ധം
(അതവസാനത്തേതുമല്ല)
വിസ്മയത്തിന്റെ രുചിയറിഞ്ഞത്
നാവിൽ കൊണ്ടുനടന്നതായിരുന്നു,
ദിനരാത്രങ്ങളുടെ സരളവ്യാപ്തിയാൽത്തന്നെ
വിസ്മയപ്പെടാൻ തയാറായതായിരുന്നു

സ്നേഹിച്ച ഓരോ സ്ത്രീയും
ആയിരം നുറുങ്ങായി എന്നെ നുറുക്കാൻ,
തുറന്ന നഗരം പോലെന്നെ മാറ്റാൻ
ധൂളി പോലെന്നെ പിന്നിൽ വിട്ടുപോകാൻ
ഞാൻ നിന്നുകൊടുത്തതായിരുന്നു.

എന്റെ ദൗർബല്യം
ഒരു ശിശുവിന്റെ യുക്തി വച്ച്
ലോകത്തെ നോക്കിക്കണ്ടുവെന്നതായിരുന്നു.
ഞാൻ ചെയ്ത അബദ്ധം
ഗുഹയിലൊളിച്ചിരുന്ന പ്രണയത്തെ
തുറസ്സിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നതായിരുന്നു,
എന്റെ നെഞ്ചിനെ
സർവ കാമുകർക്കുമായിത്തുറന്ന ദേവാലയമാക്കിയതും.



ഉല്പത്തിക്കവിത

ആദിയിൽ കവിതകളുണ്ടായിരുന്നു.
മുണ്ഡനം ചെയ്ത പരപ്പൻഗദ്യമായിരുന്നു
അന്നപവാദമെന്നു ഞാൻ കരുതുന്നു.
ആദിയ്ക്കുമാദിയിൽ ആഴ്ന്നും പരന്നും കടലുണ്ടായിരുന്നു
ഉണങ്ങിയ കരയായിരുന്നു അന്നപവാദമായിത്തോന്നിയത്.
ആദിയിൽ മുലകളുടെ സമൃദ്ധമായ വളവുകളുണ്ടായി,
അതിലും പരന്ന വടിവുകൾ അന്നപവാദങ്ങളായിരുന്നു.
ആദിയ്ക്കുമാദിയിൽ നീയുണ്ടായിരുന്നു, നീ മാത്രം,
അതിൽപ്പിന്നെ മറ്റു സ്ത്രീകളുമുണ്ടായിവന്നു.



ആയിരം ചന്ദ്രന്മാർ

സാമാന്യക്കാരിയല്ല നീ,
വിസ്മയത്തിന്റെ ഉടൽരൂപം തന്നെ നീ...
ഓർത്തിരിക്കാതെത്തുന്നതിനെ
മനസ്സിൽ കാണുന്നതാണു നീ.
പ്രചോദനം കൊണ്ട ഒരു മുഹൂർത്തത്തിൽ
ഒരു കല്ലിന്റെ കരളിൽ നിന്നു ജലം കിനിയിച്ചതെങ്ങിനെ നീ?
ഒരു കണ്ണിമയുടെ സ്പർശനമൊന്നുകൊണ്ടുതന്നെ
ഏകാന്തചന്ദ്രനെ ആയിരം ചന്ദ്രക്കലകളാക്കിയതുമെങ്ങിനെ നീ?


കണ്ട വാസന, ശ്വസിച്ച ശബ്ദം


എന്റെ ഭാവനയിലേറിപ്പറന്നു ഞാൻ,
പരിമളങ്ങൾ കണ്ണിൽപ്പെടുമാറാകും വരെ,
മാറ്റൊലിയുടെ വിറകൾ വാസനിക്കുന്നുവെന്നാകും വരെ.



മീവലിന്റെ മേലാട

എന്റെ കത്തുകൾ: മീവൽപ്പക്ഷികളുടെ പറ്റങ്ങൾ,
കറുത്ത മേലാടകളുണർച്ചയ്ക്കു മേലിഴച്ചുംകൊണ്ട്.



മിഥ്യ

നിന്റെ നീണ്ട മുടി കോതിവയ്ക്കൂ...
ഈ വിഭ്രാന്തകലാപം…
രാത്രിയെ അതു ഭീതമാക്കുന്നു.
ഔദാര്യമെനിയ്ക്കു വേണ്ട,
ഒരു പുകച്ചുരുളായിക്കോളൂ,
വന്നെത്താത്തൊരു നാളുമായിക്കോളൂ.
നമ്മുടെ സമാഗമത്തിനെത്തുകയും വേണ്ടാ,
തീർച്ചയുടെ കാരുണ്യം പുരണ്ടൊരു മിഥ്യയിൽ
എന്നെവിട്ടു പോകൂ.


link to image


No comments: