Wednesday, February 22, 2012

ബോദ് ലെയർ - ശത്രു


ഒരു ക്ഷുബ്ധചണ്ഡവാതമായിരുന്നു എന്റെ യൗവനം,
ദീപ്തസൂര്യനതിൽ തിരിനീട്ടിയെങ്കിലതെത്രയപൂർവ്വം,
കാറ്റിന്റെയും മഴയുടെയും കിരാതതാണ്ഡവത്തിൽപ്പിന്നെ
എന്റെ തോട്ടത്തിൽ ശേഷിക്കുന്നില്ലൊരു തുടുത്ത ഫലവും.

ഇന്നു മനസ്സതിന്റെ ശിശിരകാലമെത്തിയിരിക്കെ,
തൂമ്പയും കോരിയുമായിനി ഞാൻ മുന്നിട്ടിറങ്ങണം,
ശവക്കുഴികൾ പോലാഴത്തിൽ മഴ കുഴിച്ച കുഴികളിൽ നി-
ന്നെന്റെ കുഞ്ഞുതോപ്പിനെ ഞാൻ വീണ്ടെടുത്തുപോരണം.

തിരകൾ തല്ലിത്തകർത്ത കടലോരം പോലായ മണ്ണിൽ
നവസ്വപ്നങ്ങളുടെ വിത്തെറിയുമ്പോളതിൽ നിന്നു കിട്ടുമോ,
അവയ്ക്കു ജീവൻ നൽകാൻ നിഗൂഢമായൊരു പോഷണം?

കഷ്ടമേ, കാലം നമ്മുടെ ജീവനാർത്തിയോടെ വിഴുങ്ങുന്നു!
നമ്മുടെ ഹൃദയത്തിന്റെ മുരടും കാർന്നൊരു കറുത്ത ശത്രു പതുങ്ങുന്നു,
നമ്മുടെ പ്രാണരക്തം മോന്തിയവൻ ചീർത്തുമുതിർക്കുന്നു!


പാപത്തിന്റെ പൂക്കൾ - 10


No comments: