Sunday, February 26, 2012

വീസ്വാവാ സിംബോഴ്സ്കാ - നിശ്ചലചിത്രം, ഒരു ബലൂണുമായി


ഓർമ്മകൾ മടക്കിത്തരികയോ?
വേണ്ട, മരിക്കുന്ന നേരത്ത്
കാണാതെപോയവ മടങ്ങിവന്നാൽ
അതു കാണാനാണെനിക്കിഷ്ടം.

കൈയുറകളുടെ, കോട്ടുകളുടെ, പെട്ടികളുടെ,
കുടകളുടെ മഞ്ഞിടിച്ചിലുകൾ-
വരൂ, ഞാനൊടുവിൽ പറയും,
ഇതൊക്കെക്കൊണ്ടെന്തു ഗുണം?

സേഫ്റ്റിപിന്നുകൾ, രണ്ടു ചീർപ്പുകൾ,
ഒരു കടലാസ്സുറോസ്സാപ്പൂ, ഒരു കത്തി,
അല്പം നൂലും- വരൂ, ഞാൻ പറയും,
നിങ്ങളില്ലാത്ത കുറവു ഞാനറിഞ്ഞില്ലല്ലോ.

പ്രത്യക്ഷപ്പെടൂ, ചാവീ, പുറത്തു വരൂ,
നീയെവിടെയൊളിച്ചാലുമവിടെനിന്നും;
നിന്നെക്കണ്ടെനിക്കു പറയാൻ:
നീയാകെത്തുരുമ്പിച്ചല്ലോ, ചങ്ങാതീ!

സത്യവാങ്മൂലങ്ങളുടെ പെരുമഴകൾ,
അനുവാദപത്രങ്ങളുടെയും ചോദ്യാവലികളുടെയും,
അവ പെയ്തിറങ്ങുമ്പോൾ ഞാൻ പറയും:
നിങ്ങൾക്കു പിന്നിൽ സൂര്യനെയും ഞാൻ കാണുന്നുണ്ടേ.

പുഴയിൽ വീണുപോയ വാച്ചേ,
പൊന്തിവരൂ, നിന്നെ ഞാൻ കടന്നുപിടിയ്ക്കട്ടെ-
പിന്നെ നിന്റെ മുഖത്തു നോക്കി ഞാൻ പറയും:
കാലമെന്നറിയപ്പെടുന്ന കാര്യം കഴിഞ്ഞുവല്ലോ.

പിന്നെ, ഒരു കളിബലൂൺ,
ഒരിക്കൽ കാറ്റു തട്ടിപ്പറിച്ചുകൊണ്ടുപോയത്-
അതു മടങ്ങിവരുന്നു, ഞാനിങ്ങനെ പറയും:
ഇവിടെ കുട്ടികളാരുമില്ല.

തുറന്ന ജനാലയിലൂടെ പറന്നുപൊയ്ക്കോളൂ,
വിശാലമായ ലോകത്തേക്കു കടന്നോളൂ;
മറ്റാരെങ്കിലുമുറക്കെപ്പറയട്ടെ “അതാ, നോക്കൂ!”
ഞാൻ കരയുകയും ചെയ്യും.


No comments: