Tuesday, February 21, 2012

വീസ്വാവാ സിംബോഴ്സ്കാ - ഓർമ്മപ്പെരുന്നാൾ


ഒരു ഹെയ്സൽത്തോപ്പിൽക്കിടന്നവർ പുണർന്നു,
മഞ്ഞുതുള്ളികളിൽ ബാലസൂര്യന്മാരന്നുദിച്ചുനിന്നിരുന്നു;
അവരുടെ മുടിയിഴകളിൽ കടന്നുകൂടി,
കരിയിലകളും, ചുള്ളികളും, ചെളിയുണങ്ങിയതും.

മീവൽപ്പക്ഷിയുടെ ഹൃദയമേ,
ഇവരോടു കരുണ വേണമേ.

ചിറക്കരെ ഇരുവരും മുട്ടുകുത്തി,
മുടിയിൽ നിന്നവർ കരിയിലകൾ കോതിക്കളഞ്ഞു,
ഒരു പരലുമീൻ, ഒരു നക്ഷത്രത്തിന്റെ രശ്മികൾ,
നോക്കിനിൽക്കാനവ നീന്തിയെത്തി.

മീവൽപ്പക്ഷിയുടെ ഹൃദയമേ,
ഇവരോടു കരുണ വേണമേ.

അലയിളകുന്ന ചിറയിൽ നിഴലുകളായി
മരങ്ങൾ വിറക്കൊണ്ടു, അവ്യക്തവും ധൂസരവുമായി;
ഹേ, മീവൽപ്പക്ഷീ,
ഒരുനാളുമൊരുനാളുമവരീനാളു മറക്കരുതേ.

ഹേ, മീവൽപ്പക്ഷീ,
മേഘമേറിയ മുള്ളേ,
വായുവിന്റെ നങ്കൂരമേ,
കുറ തീർത്ത ഇക്കാരസ്സേ,
കറുത്ത കോട്ടുകളുടെ തുമ്പുകളേ.

ഹേ, മീവൽപ്പക്ഷീ,
മാനത്തെ ചിത്രലിഖിതമേ,
മിനുട്ടുകൾ വീണുപോയ ഘടികാരസൂചികളേ,
പക്ഷികളുടെ ഗോത്തിക്ശില്പമേ.

ഹേ, മീവൽപ്പക്ഷീ,
മൂർച്ചപ്പെടുത്തിയ മൗനമേ,
പ്രണയികളുടെ പരിവേഷമേ,
ഇവരോടു കരുണ വേണമേ.


No comments: