Friday, February 24, 2012

വീസ്വാവാ സിംബോഴ്സ്കാ - ഓർത്തിരിക്കാതൊരു കൂടിക്കാഴ്ച

 



അമിതോപചാരത്തോടന്യോന്യം നാം പെരുമാറുന്നു,
ഇത്രകാലത്തിനു മേലിന്നു നാം തമ്മിൽക്കണ്ടതെത്ര നന്നായെന്നു നാം പറയുന്നു.

നമ്മുടെ കടുവകൾ പാലു കുടിയ്ക്കുന്നു,
നമ്മുടെ പ്രാപ്പിടിയന്മാർ നിലത്തിറങ്ങി നടക്കുന്നു,
നമ്മുടെ സ്രാവുകളൊക്കെയും മുങ്ങിത്താണിരിക്കുന്നു,
നമ്മുടെ ചെന്നായ്ക്കൾ തുറന്നിട്ട കൂട്ടിനുമപ്പുറം കോട്ടുവായുമിടുന്നു.

നമ്മുടെ പാമ്പുകൾ മിന്നൽപ്പിണറിന്റെ ഉറയൂരിയിരിക്കുന്നു,
നമ്മുടെ ആൾക്കുരങ്ങുകളവയുടെ സങ്കല്പവായുവിമാനങ്ങളുമുപേക്ഷിച്ചിരിക്കുന്നു,
നമ്മുടെ മയിലുകളവയുടെ പീലികൾ ത്യജിച്ചിരിക്കുന്നു,
കടവാതിലുകൾ നമ്മുടെ മുടിയിൽ നിന്നു പണ്ടേ പറന്നുപോയുമിരിക്കുന്നു.

വാചകമദ്ധ്യേ നമ്മുടെ നാവിറങ്ങിപ്പോകുന്നു,
പിന്നെ പുഞ്ചിരികൾ മാത്രം,
ഇനിയൊന്നും നമ്മെ തുണയ്ക്കുകയുമില്ല.
നമ്മിലെ മനുഷ്യന്മാർക്കറിയുന്നില്ല,
എങ്ങനെയന്യോന്യം സംസാരിക്കണമെന്നും.



No comments: