Monday, May 28, 2012

ചെസ്വാ മീവോഷ് - പുഴകൾ

File:Entry of the cave and river of San Matéo, early 1800s.jpg

പലപല പേരുകളിൽ നിങ്ങളെയല്ലാതാരെയും സ്തുതിച്ചിട്ടില്ല ഞാൻ, പുഴകളേ!
പാലും തേനും പ്രണയവും മരണവും നൃത്തവുമാണു നിങ്ങൾ.
കണ്ണിൽപ്പെടാത്ത ശിലാകോടരങ്ങളിലെയുറവകളിൽ,
പായൽ പറ്റിയ കൽക്കെട്ടുകൾക്കു മേലൊരു ദേവത ചരിച്ചൊഴുക്കുന്ന കുടത്തിൽ,
മണ്ണിനടിയിലരുവികൾ മന്ത്രിക്കുന്ന പുൽമേട്ടിലെ തെളിഞ്ഞ ചാലുകളിൽ
നിങ്ങളുടെയുമെന്റെയും കുതിപ്പുകൾക്കാരംഭമായി,
നമ്മുടെ ആശ്ചര്യങ്ങൾക്കും, ക്ഷണികയാത്രകൾക്കും.
നഗ്നനായി, സൂര്യനു നേർക്കു മുഖം തിരിച്ചും,
പുഴയിൽ തുഴ തൊടാതെ ഞാനൊഴുകി-
ഓക്കുമരക്കാടുകളും പാടങ്ങളും ഒരു പൈന്മരക്കൂട്ടവുമെന്നെക്കടന്നുപോയി.
ഓരോ തിരിവിലുമുണ്ടായിരുന്നു, മണ്ണിന്റെ വാഗ്ദാനങ്ങൾ,
അടുക്കളപ്പുകകൾ, മയക്കത്തിലാണ്ട കാലിപ്പറ്റങ്ങൾ,
പൂഴിമണൽക്കൂനകൾക്കു മേൽ പറന്നുയരുന്ന കുരുവികൾ.
ചുവടു വച്ചു ചുവടു വച്ചു നിങ്ങളിലേക്കു ഞാനിറങ്ങി,
ആ നിശ്ശബ്ദതയിൽ ഒഴുക്കെന്‍റെ മുട്ടിനു ചുറ്റിപ്പിടിച്ചു,
ഒടുവിലൊഴുക്കെന്നെയെടുത്തു, ഞാനൊഴുകി,
നട്ടുച്ചയെരിയുന്ന മാനത്തിന്റെ കൂറ്റൻപ്രതിഫലനത്തിലൂടെ.
നിങ്ങളുടെ കരയിലുണ്ടായിരുന്നു ഞാൻ,
മദ്ധ്യവേനൽരാത്രിയിൽ പൂർണ്ണചന്ദ്രനുരുണ്ടിറങ്ങുമ്പോൾ,
ചുംബനാനുഷ്ഠാനങ്ങളിൽ ചുണ്ടുകൾ തമ്മിലടുക്കുമ്പോൾ-
അന്നെന്നപോലിന്നുമെന്നിൽ ഞാൻ കേൾക്കുന്നു,
തോണിക്കടവിലലയലയ്ക്കുന്നതും,
ഒരാശ്ളേഷത്തിനുമാശ്വാസത്തിനുമായി
അകത്തേക്കെന്നെ വിളിയ്ക്കുന്ന മന്ത്രണവും.
മണ്ണിലാണ്ട നഗരങ്ങളിൽ മണികൾ മുഴങ്ങുമ്പോൾ
ആരുമോർക്കാതെ ഞങ്ങളടിയുന്നു,
തീരാപ്രവാഹത്തിൽ ഞങ്ങളെയുമെടുത്തു നിങ്ങൾ പായുമ്പോൾ
ഞങ്ങളെയെതിരേൽക്കുന്നതു മരിച്ചവരുടെ ദൗത്യസംഘങ്ങൾ.
ആകുന്നതല്ല, ആയിരുന്നതല്ല. നിമിഷത്തിന്റെ നിത്യതയൊന്നേ.

1980


link to image

No comments: