Friday, May 25, 2012

ബോദ്‌ലെയെർ - ഇവിടെ നിന്നകലെ

766px-Eugène_Ferdinand_Victor_Delacroix_015


ഇതത്രേ, ആ പാവനമായ ശ്രീകോവിൽ,
സമൃദ്ധമായ പുടവകളാലാവൃതയായി,
ഏതതിഥിയ്ക്കും സന്നദ്ധയായി,

പതുത്ത തലയിണയിൽ കൊടുംകൈ കുത്തി,
പനവിശറി കൊണ്ടു മാറിടം വീശി,
ജലധാരകളുടെ ഗാനത്തിനവൾ കാതോർക്കുന്നതിവിടെ:

ഇതത്രേ, ഡോറത്തിയുടെ കിടപ്പറ.
അകലെ, താരാട്ടിന്റെ തേങ്ങുന്ന താളത്തിൽ
തെന്നലും ചോലയും പാടുന്നതിവൾക്കായി;
ഇത്രയും ലാളന കിട്ടിയ മറ്റൊരു വേശ്യയുണ്ടോ?

തുളസിയും സാമ്പ്രാണിയും തൈലങ്ങളും,
മുടി തൊട്ടു നഖങ്ങളോളമുടലുടനീളം പൂശി,
സ്നിഗ്ധചർമ്മത്തോടവളുടെ മേനി മിനുങ്ങുമ്പോൾ,
മുറിയുടെ കോണിൽ പൂക്കൾ മൂർച്ഛിക്കുന്നു.


റീയൂണിയൻ ദ്വീപിൽ വച്ചു പരിചയിച്ച ഡോറത്തിയെക്കുറിച്ചെഴുതിയത്. ഇതേ ഡോറത്തിയുടെ ഇതിലും ശക്തവും വിശദവുമായ പ്രതിപാദനമാണ്‌ ‘ഡോറത്തി എന്ന സുന്ദരി’ എന്ന പേരിലുള്ള ഗദ്യകവിത.

ഡോറത്തി എന്ന സുന്ദരി

നഗരത്തിനു മേൽ കൊടുംവെയിൽ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യൻ; പൂഴിമണ്ണിൽ കണ്ണു പുളിയ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടൽ. ബോധം മന്ദിച്ച ലോകം ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാൾ പാതിബോധത്തിൽ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു.

ഈ നേരത്താണ്‌ ഡോറത്തി, സൂര്യനെപ്പോലെ ബലത്തവൾ, അത്രയ്ക്കഭിമാനിയും, ജനം വെടിഞ്ഞ തെരുവിലൂടെ നടക്കാനിറങ്ങിയിരിക്കുന്നത്‌; വിപുലമായ നീലാകാശത്തിനു ചുവട്ടിൽ ഇവളൊരാൾക്കേ അനക്കമുള്ളു; ആ വെളിച്ചത്തിൽ തെളിഞ്ഞുകിടക്കുന്ന കറുത്ത പാടാണവൾ.

അത്രയ്ക്കു കനത്ത അരക്കെട്ടിനു മേൽ അത്രയ്ക്കു കൃശമായ ഉടലുലച്ച്‌ അവൾ നടക്കുന്നു. ദേഹത്തൊട്ടിക്കിടക്കുന്ന പാടലവർണ്ണമായ പട്ടുടുപ്പാകട്ടെ, അവളുടെ ഇരുണ്ടനിറവുമായി ഇടയുന്നു, വിസ്തൃതമായ ജഘനത്തിന്റെ,ഒടിഞ്ഞ ചുമലിന്റെ,കൂർത്ത മുലകളുടെ വടിവുകളെ കൃത്യമായി പകർത്തുന്നു.

കൈയിലെടുത്ത ചെമ്പട്ടുകുട അവളുടെ ഇരുണ്ട മുഖത്ത്‌ സിന്ദൂരം പൂശുന്നു.

നീണ്ടിടതൂർന്ന്, നീലനിറം തന്നെയായ മുടിക്കെട്ടിന്റെ ഭാരത്താൽ പിന്നിലേക്കമർന്ന ശിരസ്സിന്‌ പ്രതാപത്തിന്റെയും ആലസ്യത്തിന്റെയും ഭാവങ്ങൾ. കനം തൂങ്ങിയ കർണ്ണാഭരണങ്ങൾ ഭംഗിയുള്ള ആ കാതുകളിൽ രഹസ്യങ്ങൾ മന്ത്രിക്കുന്നുണ്ട്‌.

ഇടയ്ക്കിടെ കടൽക്കാറ്റു വീശുമ്പോൾ പാവാടത്തുമ്പുയർന്ന് മിനുസമുള്ള, പ്രൗഢിയുറ്റ കാലുകൾ വെളിവാകുന്നു. യൂറോപ്പ്‌ അതിന്റെ കാഴ്ചബംഗ്ലാവുകളിൽ അടച്ചുപൂട്ടിയിട്ടിരിക്കുന്ന വെണ്ണക്കൽദേവിമാരുടെ പാദങ്ങൾക്കു കിടനിൽക്കുന്ന അവളുടെ പാദങ്ങൾ പുതയുന്ന പൂഴിയിൽ അവയുടെ വടിവുകൾ അതേപടി വീഴ്ത്തുന്നു. ആരെയും മോഹിപ്പിക്കുന്നവളാണീ ഡോറത്തി; അതിനാൽത്തന്നെ വിടുതൽ കിട്ടിയ ഒരടിമയുടെ ആത്മാഭിമാനത്തേക്കാൾ അന്യർക്കാരാധനാവസ്തുവാകുന്നതിലെ ആനന്ദമാണ്‌ അവൾക്കു കാമ്യം; സ്വതന്ത്രയാണു താനെങ്കിൽക്കൂടി അവൾ ചെരുപ്പുപയോഗിക്കാറില്ല.

അങ്ങനെ, ജീവിച്ചിരിക്കുന്നതിന്റെ ആഹ്ലാദത്തോടെ, വെളുത്ത മന്ദഃസ്മിതവും തൂകി താളത്തിൽ നടന്നുപോവുകയാണവൾ. തന്റെ നടയും തന്റെ സൗന്ദര്യവും അകലെയേതോ കണ്ണാടിയിൽ പ്രതിഫലിക്കുന്നതായി അവൾ കാണുന്നുണ്ടോ?

കൊല്ലുന്ന സൂര്യനു ചുവട്ടിൽ, നായ്ക്കൾ പോലും ചൂടു താങ്ങാനാവാതെ മോങ്ങുന്ന ഈ നേരത്ത്‌, വെങ്കലപ്രതിമ പോലെ സുന്ദരിയായവൾ, അതേപോലെ തണുത്തവൾ, അലസയായ ഈ ഡോറത്തി എന്തു കാര്യസാധ്യത്തിനാണിറങ്ങിനടക്കുന്നത്‌?

പൂക്കളും പായകളും കൊണ്ട്‌ ചിലവില്ലാതെ ഒരന്തഃപുരം പോലെ അലങ്കരിച്ച തന്റെ കുടിൽ വിട്ട്‌ എവിടെയ്ക്കാണവൾ പോകുന്നത്‌? മുടി കോതിയും ഹുക്ക വലിച്ചും വിശറിയുടെ കാറ്റു കൊണ്ടും തൂവൽച്ചാമരങ്ങൾ അരികു പിടിപ്പിച്ച കണ്ണാടിയിൽ സ്വയം ചന്തം നോക്കിയും സുഖിച്ചുകഴിഞ്ഞതാണല്ലോ അവളവിടെ. ഒരു നൂറു ചുവടു മാത്രമകലെ അലയലയ്ക്കുന്ന കടൽ അതിന്റെ ബലിഷ്ടവും ഏകതാനവുമായ ഗാനാലാപനം കൊണ്ട്‌ അവളുടെ ദിവാസ്വപ്നങ്ങൾക്ക്‌ അകമ്പടി നൽകിയിരുന്നു; പിന്നാമ്പുറത്ത്‌ ഒരിരുമ്പുചട്ടിയിൽ അരിയും ഞണ്ടും കുങ്കുമവും കലർന്നു വേവുന്നതിന്റെ കൊതിയൂറുന്ന ഗന്ധം അവളെത്തേടിയെത്തിയിരുന്നതുമാണ്‌.

ഇനിയൊരുപക്ഷേ ചെറുപ്പക്കാരനായ ഏതോ പട്ടാളക്കാരനുമായി സന്ധിക്കാൻ പോവുകയാവാം അവൾ: ഡോറത്തി എന്ന വമ്പത്തിയെക്കുറിച്ച്‌ തന്റെ ചങ്ങാതിമാർ സംസാരിക്കുന്നത്‌ ദൂരെയേതോ തുറമുഖത്തു വച്ച്‌ അയാളുടെ കാതിൽ പെട്ടിട്ടുണ്ടായിരിക്കണം. പാരീസിലെ നൃത്തശാലകളെക്കുറിച്ചു വിവരിക്കാൻ ഈ ശുദ്ധഗതിക്കാരി അയാളോടു യാചിക്കുമെന്നതു തീർച്ച; ഞായറാഴ്ചകളിൽ കിഴവികളായ കാപ്പിരിപ്പെണ്ണുങ്ങൾ പോലും കുടിച്ചുമദിക്കുന്ന ഈ നാട്ടിലെപ്പോലെ അവിടെയും ചെരുപ്പിടാതെ കയറിച്ചെല്ലാമോയെന്ന് അവൾ ആരായാം; പാരീസിലെ പെണ്ണുങ്ങൾ തന്നെപ്പോലെ സുന്ദരികളാണോയെന്നും അവൾക്കറിയേണ്ടതുണ്ട്‌.

ഏവരുടെയും പൂജാവിഗ്രഹവും കളിപ്പാവയുമാണ്‌ ഡോറത്തി; പക്ഷേ തന്റെ കൊച്ചനിയത്തിയുടെ സ്വാതന്ത്ര്യം വിലയ്ക്കുവാങ്ങാനുള്ള പണം കണ്ടെത്താനായി ഓരോ ചെമ്പുതുട്ടും പിടിച്ചുവയ്ക്കേണ്ടതില്ലായിരുന്നെങ്കിൽ ഇതിലുമെത്രയോ സന്തോഷവതിയായേനേ അവൾ; പതിനൊന്നു വയസ്സേ ആയിട്ടുള്ളുവെങ്കിൽക്കൂടി വളർച്ചയെത്തിയ ഒരു സുന്ദരിയായിരിക്കുന്നു ആ കുട്ടി. തന്റെ ഉദ്യമത്തിൽ വിജയം കാണുകതന്നെ ചെയ്യും നമ്മുടെ ഡോറത്തി; കുട്ടിയുടെ യജമാനനാകട്ടെ, പണത്തിന്റെ സൗന്ദര്യമല്ലാതെ മറ്റൊരു സൗന്ദര്യവും കണ്ണിൽപ്പെടാത്ത ഒരു പിശുക്കനുമാണ്‌!

 


Bien loin d'ici

C'est ici la case sacrée
Où cette fille très parée,
Tranquille et toujours préparée,

D'une main éventant ses seins,
Et son coude dans les coussins,
Écoute pleurer les bassins:

C'est la chambre de Dorothée.
— La brise et l'eau chantent au loin
Leur chanson de sanglots heurtée
Pour bercer cette enfant gâtée.

Du haut en bas, avec grand soin.
Sa peau délicate est frottée
D'huile odorante et de benjoin.
— Des fleurs se pâment dans un coin.

Charles Baudelaire

Very Far From Here

This is the sacred dwelling
In which that much adorned maiden
Calm and always prepared

Listens to the fountains weeping,
Fanning her breast with her hand,
Her elbow resting on the cushions;

It's the bedroom of Dorothy.
— Far off the breeze and waters sing
Their broken, sobbing song
To lull to sleep this pampered child.

From head to foot, with greatest care
Her delicate skin is polished
With perfumed oil and benzoin.
— Flowers swoon in a corner.

— William Aggeler, The Flowers of Evil (Fresno, CA: Academy Library Guild, 1954)

Far Away From Here

This is the room, the sacred nest
Of that girl so richly dressed,
Tranquil and ready for her guest.

With one hand she fans her nipples
Elbow on the couch at rest
Listening to the ponds and ripples.

This room is Dorothy's. The play
Of wind and water, far away,
With fainting song and rhythmic sobs,
Through her reverie hums and throbs.

From head to toe with greatest care
Her skin is polished, to adorn her
With benjamin and oils as rare...
Some flowers are swooning in a corner.

— Roy Campbell, Poems of Baudelaire (New York: Pantheon Books, 1952)

Ever So Far from Here

This is the house, the sacred box,
Where, always draped in languorous frocks,
And always at home if someone knocks,

One elbow into the pillow pressed,
She lies, and lazily fans her breast,
While fountains weep their soulfullest:

This is the chamber of Dorothy.
— Fountain and breeze for her alone
Sob in that soothing undertone.
Was ever so spoiled a harlot known?

With odorous oils and rosemary,
Benzoin and every unguent grown,
Her skin is rubbed most delicately.
— The flowers are faint with ecstasy.

— Edna St. Vincent Millay, Flowers of Evil (NY: Harper and Brothers, 1936)


link to image


1 comment:

പടന്നക്കാരൻ ഷബീർ said...

ഇവിടെ എത്താന്‍ വളരെ വൈകി...എപ്പഴാ ഇതൊക്കെ വായിക്കുക....