Tuesday, June 12, 2012

ഒലാവ് എഛ് ഹോഗ് - ചാമ്പൽത്തൊട്ടി കുടയുമ്പോൾ

Gustav_Wentzel-Vinterlandskap_OPL

പുഴപ്പെണ്ണ്‌


തെളിഞ്ഞ വസന്തകാലരാത്രികളിൽ
ബിർച്ചുമരങ്ങളിൽ
മരനീരിരച്ചുയരുമ്പോൾ
അവൾ മുടിയുലർത്തിയിടുന്നു
അവൾ പാടുന്നു
മലകൾക്കു മുന്നിൽ നിന്നവൾ
നൃത്തം വയ്ക്കുന്നു.
ഇപ്പോഴിതാ,
അവളുടെ ആട്ടവും പാട്ടുമൊക്കെ നിലച്ചു;
വെളുത്ത കൈകൾ കൊണ്ടവൾ പുണരുന്നു,
ഇരുമ്പു പോലെ വിളർത്ത പാറക്കെട്ടിനെ,
മഞ്ഞു പോലെ തണുത്ത,
വലിച്ചൂറ്റുന്ന,
ഒരു ദീർഘചുംബനത്തോടെ.



കടലോരത്ത്

അവൾ മറുപടിയൊന്നും പറഞ്ഞില്ല,
അവൾ നിങ്ങൾക്കു പുറംതിരിഞ്ഞതേയുള്ളു-
പിന്നെയവൾ പോവുകയും ചെയ്തു.
കാറ്റും മേഘങ്ങളും ഇരുളുന്ന കടലും പുറംതിരിഞ്ഞു,
കടലോരത്തെ കല്ലുകൾ മുങ്ങാങ്കുഴിയിട്ടു,
ഓരോ തുരുമ്പും ഓരോ തിരയും
മറ്റൊരു തീരം തേടിപ്പോവുകയും ചെയ്തു.


നേരമായി


റോക്കറ്റുകൾ
തല പൊക്കുന്നു,
ചന്ദ്രനെയും ചൊവ്വയെയുമുന്നം വയ്ക്കുന്നു.
നേരമായി,
നേരമായിക്കഴിഞ്ഞു,
നക്ഷത്രങ്ങൾക്കിടയിൽ
അവയുടെ വിഷം വിതറാൻ.



ചാമ്പൽത്തൊട്ടി കുടയുമ്പോൾ

വാതിൽ തുറന്നു പുറത്തേക്കിറങ്ങുമ്പോൾ
ഉറക്കമൊഴിഞ്ഞ ചില നക്ഷത്രങ്ങൾ മലകൾക്കു മേൽ.
വസന്തകാലവെളിച്ചത്തിൽ, പൈൻമരങ്ങൾക്കിടയിൽ
വിളർത്ത മഞ്ഞുപാളി മിന്നുന്നു.
ചാമ്പൽത്തൊട്ടി കുടയുമ്പോൾ
മഞ്ഞിൽ വീണു കനലുകൾ ചീറുന്നു.
നരച്ച കാറ്റിൽ ചാമ്പലിനൊപ്പം ചിതറുന്നു,
നുറുങ്ങിപ്പോയ സ്വപ്നങ്ങൾ.


link to image


No comments: