Friday, June 22, 2012

റൂമി - ആധികളുടെ പിടി വിടൂ...

File:Muhammadi 1570 love.jpg

വിവാഹമംഗളം


ഈ വിവാഹം ധന്യമാവട്ടെ,
നറുംപാലു പോലതു മധുരിക്കട്ടെ,
അതു വീഞ്ഞും ഹൽവയുമാകട്ടെ;
ഈ വിവാഹം നൽകട്ടെ,
ഈന്തപ്പനയെപ്പൊലെ പഴവും തണലും.
നിറയെച്ചിരിയാകട്ടെ, ഈ വിവാഹം,
പറുദീസയിലൊരുനാളുപോലെ
ഓരോ നാളും കഴിയട്ടെ;
അതു സഹാനുഭൂതിയുടെ ചിഹ്നമാവട്ടെ;
ഇവിടെയും ഇനി വരാനുള്ളിടത്തും
ആനന്ദത്തിന്റെ മുദ്രയുമാവട്ടെ,
ഈ വിവാഹത്തിനുണ്ടാവട്ടെ,
തെളിഞ്ഞ മുഖവും നല്ലൊരു പേരും.
നീലാകാശത്തു ചന്ദ്രനെപ്പോലെ
ഒരു ശുഭശകുനവും.
ഈ വിവാഹത്തിലാത്മാക്കൾ മേളിക്കുമ്പോൾ
വാക്കുകൾ നഷ്ടമാവുകയുമാണെനിക്ക്.


സന്ധ്യനേരത്ത്


സന്ധ്യനേരത്താകാശത്തൊരു ചന്ദ്രനാവിർഭവിച്ചു,
പിന്നെയതെന്നെത്തേടി മണ്ണിലിറങ്ങിവന്നു.
ഇരതേടുന്ന നേരത്തെ പ്രാപ്പിടിയനെപ്പോലെ
എന്നെയും റാഞ്ചിയെടുത്തതു മാനത്തേക്കു മടങ്ങി.
ഞാനെന്നെ നോക്കി, കണ്ടതേയില്ലയെന്നെ,
എന്റെയുടലതിലാത്മാവു പോലെ നേർമ്മയായി;
നവഗ്രഹങ്ങൾ മറഞ്ഞുപോയതാ ചന്ദ്രനിൽ,
എന്റെയുണ്മയുടെ നൗക മുങ്ങിത്താണതും ,

ആ കടലിൽ.



ആധികളുടെ പിടി വിടൂ...

ആധികളുടെ പിടി വിടൂ,
ഹൃദയം ശരിക്കും തെളിയട്ടെ,
തന്നിൽ പതിയ്ക്കുന്നതു പിടിച്ചുവയ്ക്കാത്ത
കണ്ണാടിയുടെ മുഖം പോലെ.
തെളിഞ്ഞ കണ്ണാടിയാണു
നിങ്ങൾക്കു വേണ്ടതെങ്കിൽ,
നിങ്ങളെത്തന്നെ നോക്കൂ,
കണ്ണാടി കാട്ടിത്തരുന്ന
നാണമറ്റ നേരിനെക്കാണൂ.
വെള്ളോടു മിനുക്കി മിനുക്കി
കണ്ണാടി പോലെ തിളക്കാമെങ്കിൽ,
എത്ര മിനുക്കേണ്ടിവരും,
നിങ്ങളുടെ ഹൃദയത്തിന്റെ കണ്ണാടിയെ?
കണ്ണാടിയ്ക്കും ഹൃദയത്തിനും തമ്മിൽ
ഇങ്ങനെയൊരു വ്യത്യാസമേയുള്ളു:
ഹൃദയം രഹസ്യങ്ങളൊളിപ്പിക്കുമെന്ന്,
കണ്ണാടിയതു ചെയ്യില്ലെന്ന്.



രോഗിയും വൈദ്യനും

ഗുരുവിനെ വിശ്വാസത്തിലെടുക്കൂ,
നിങ്ങളുടെ വ്രണമവന്റെ കത്തിയ്ക്കു വച്ചുകൊടുക്കൂ.
അതാകെ ഈച്ചകൾ പൊതിഞ്ഞിരിക്കുന്നുവല്ലോ:
നിങ്ങളുടേതെന്നു നിങ്ങൾ കരുതുന്നതിനോടു
നിങ്ങൾക്കുള്ള മമതകൾ.
ഈച്ചകളെ ആട്ടിയകറ്റട്ടെ ഗുരു,
അതിന്മേലവൻ മരുന്നു വച്ചുകെട്ടട്ടെ.
തല തിരിയ്ക്കുകയുമരുതു നിങ്ങൾ;
വച്ചുകെട്ടിയേടത്തേക്കു തന്നെ നോക്കിയിരിക്കൂ.
അതു വഴിയത്രേ,
വെളിച്ചം നിങ്ങളിലേക്കു കടക്കുന്നതും.
ഒരു നിമിഷനേരത്തേക്കു പോലും നിങ്ങൾക്കു തോന്നുകയുമരുത്,
നിങ്ങൾ സ്വയം സുഖപ്പെടുത്തുകയാണെന്ന്.



link to image


No comments: