Friday, June 8, 2012

ഒലാവ് എഛ് ഹോഗ് - നിന്നെയുന്നം വയ്ക്കുമ്പോൾ

 

File:Södra Savolax vapen.svg


ഒരു കളപ്പുരയുടെ കുലചിഹ്നം അമ്പും വില്ലും


ആർത്തി പൂണ്ട തുമ്പിൽ
എന്റെ മുനയിൽ മരണമുണ്ട്,
അമ്പു പാടുന്നു.

ഞാണിൽ നിന്നമ്പു
തൊടുത്തതു ഞാൻ,
വില്ലു വിറയുന്നു.

വില്ലു കുലച്ചതാര്‌,
ഈ കരുത്തൻ കൈ,
ഞാനല്ലാതെ?

കിളിയെ കണ്ടതാര്‌,
ഉന്നം നോക്കിയതാര്‌?
കണ്ണു ചോദിക്കുന്നു.

കൈ മുറുക്കിയതു ഞാൻ,
കണ്ണു തിരിച്ചതു ഞാൻ,
ഇച്ഛാശക്തി പറയുന്നു.

ഉന്നം പിടിയ്ക്കൂ- തൊടുക്കൂ!
കൊല്ലുന്നതെന്റെ വിഷം,
വേട്ടക്കാരന്റെ ആവേശം മന്ത്രിക്കുന്നു.

ആ കിളി എന്റേത്,
ഞാനതിനെ പലപ്പോഴും കണ്ടിരിക്കുന്നു,
സ്വപ്നമോർമ്മിപ്പിക്കുന്നു.

കിളി മറഞ്ഞും കഴിഞ്ഞു,
കാതരമായ ചിറകുകളിൽ
സൂര്യനിറങ്ങാത്ത കാട്ടിൽ.



നിന്നെയുന്നം വയ്ക്കുമ്പോൾ

അമ്പിനുന്നത്തിൽ കൊള്ളണമെങ്കിൽ
അതു വളഞ്ഞ വഴിയേ പോകരുത്.
നല്ല വില്ലാളി പക്ഷേ കാറ്റും ദൂരവും പരിഗണിയ്ക്കും.
അതിനാൽ നിന്നെയുന്നം വയ്ച്ചമ്പോൾ
ഞാനുന്നം നോക്കിയതൊന്നുയരത്തിൽ.



കൂട്ട്

നിനക്കേറ്റവുമിഷ്ടം
കാറ്റിനോടു മിണ്ടാൻ,
അവനെ കൂട്ടിനു കിട്ടാൻ.

അല്ലെങ്കിൽ, മരങ്ങൾ,
അടുപ്പം കാട്ടുന്ന,
സ്ഥിരചിത്തരായ,
ജ്ഞാനികളായ മരങ്ങൾ.

ഇനിയെന്നെ കൂട്ടിനു
കിട്ടിയാലോ?
നിനക്കു പ്രേതങ്ങളെ
നല്ല പരിചയമാണെന്നതു
നന്നായി.



മഞ്ഞുകാലം മറന്നുപോയി

മഞ്ഞുകാലം മറന്നുപോയി,
മലകളിൽ വെളുത്ത പശുക്കളെ;
പച്ചപ്പുൽച്ചരിവുകളിൽ മേയുകയാണവ.
കഠിനമാണു പക്ഷേ,
വസന്തകാലസൂര്യനും, പുല്ലും.
നാളു ചെല്ലുന്തോറും
പശുക്കൾ മെലിയുകയാണ്‌.

 


No comments: