Sunday, June 10, 2012

ഒലാവ് എഛ് ഹോഗ് - മഴ പെയ്യുമ്പോൾ ഓക്കുമരത്തിനടിയിൽ

File:Oseberg tapestry.JPG

മഴ പെയ്യുമ്പോൾ ഓക്കുമരത്തിനടിയിൽ


മഴ കൊള്ളരുതെന്നു വച്ചു മാത്രമല്ല,
വഴിയരികിലെ പഴയൊരോക്കുമരത്തിനടിയിൽ
ഞാൻ ചെന്നു നിന്നത്;
പടർന്ന മേലാപ്പിനടിയിൽ
സുരക്ഷിതനാണു ഞാനെന്നെനിക്കു തോന്നിയിരുന്നു,
ഒരു ജന്മാന്തരസൌഹൃദമാവണം
ഞങ്ങളെയവിടെ ഒരുമിപ്പിച്ചുനിർത്തിയതും,
നിശ്ശബ്ദരായി,
ഇലകളിൽ മഴയിറ്റുന്നതു കേട്ടും,
നിറം കെട്ട പകലിലേക്കു കണ്ണയച്ചും,
കാത്തും, അറിഞ്ഞും.
ലോകത്തിനു പ്രായമായിരിക്കുന്നു
- ഞങ്ങളോർക്കുന്നു-
ഞങ്ങൾക്കു പ്രായമാവുകയുമാണ്‌.
ഇന്നു ഞാൻ നിന്നു നനയുന്നു,
ഇലകൾ കൊഴിയുന്നു,
മുടിയിൽ വിരലോടുമ്പോൾ ഞാനറിയുന്നു,
പരുക്കൻ വായുവിൽ
ഒരു ചവർത്ത മണവും.



പുതിയ മേശവിരി

മേശ മേൽ പുത്തൻ മഞ്ഞവിരി,
വെടിപ്പായ വെള്ളക്കടലാസ്സും!
ഇത്രയും നല്ല വിരിയും
ഇത്രയും നല്ല കടലാസ്സുമുണ്ടായിരിക്കെ,
വാക്കുകളിവിടെയ്ക്കു വന്നുതന്നെയാവണം!
കടല്പരപ്പിൽ മഞ്ഞുറഞ്ഞുകഴിഞ്ഞു,
കിളികൾ ചേക്കയേറിക്കഴിഞ്ഞു.



ഡിസംബർ ചന്ദ്രൻ 1969

വെള്ളിയുറയിൽ
അവൻ വാളൊളിപ്പിക്കുന്നു.
തലപ്പിൽ ചോര പറ്റിയിരിക്കുന്നു.



പാവം

പാവം,
അതിനു പ്രണയത്തിന്റെ ബാധ!
കവിളത്തെ തുടുപ്പു നോക്കൂ,
മരിച്ച സ്വപ്നങ്ങൾ
കണ്ണുകളിൽ തിളങ്ങുന്നതു നോക്കൂ!
ബിർച്ചുമരത്തിനു പ്രായമേറുമ്പോൾ
അതിൽ ചുവന്ന പാടുകൾ വീഴും,
അതിനർത്ഥം,
‘വീഴ്ത്താറായി’ എന്നും.



ഞാനിവിടെ ജീവിക്കുന്നു

ഒരു തലമുറയിലേറെക്കാലമായി
ഞാനിവിടെ ജീവിക്കുന്നു.
കാറ്റും പായ കെട്ടിയ നക്ഷത്രങ്ങളുമായി
വർഷങ്ങളനേകം കടന്നുപോയിരിക്കുന്നു.
മരങ്ങളും പക്ഷികളുമിവിടെയുറപ്പിച്ചുകഴിഞ്ഞു,
എനിക്കായിട്ടുമില്ല.



മൂന്നു മഴവില്ലുകൾ

പാലത്തിനു മേൽ പാലം-
മൂന്നു മഴവില്ലുകൾ!
നാമെവിടെയ്ക്കു പോകണമെന്നാണു
നിന്റെ വിചാരം?

ആദ്യത്തേതു, സംശയിക്കേണ്ട,
പറുദീസയിലേക്കു തന്നെ;
പിന്നത്തേതുറഞ്ഞ മഞ്ഞിലേക്കും.

മൂന്നാമത്തേതോ?
അതീ വഴിയ്ക്കു വരുന്നു,
എന്റെയും നിന്റെയുമൊപ്പം,
ഉദ്യാനത്തിലേക്ക്.


link to image


1 comment:

MyDreams said...

good attempt ravi kumar