Tuesday, October 16, 2012

ഷൂൾ ലഫോർഗെ - പ്രണയഗ്രന്ഥത്തിനായി

Laforgue_Jules_300_423

ഇനി നാളെ ഞാൻ മരിച്ചുവെന്നാവാം, പ്രണയമെന്തെന്നറിയാതെ,
എന്റെ ചുണ്ടുകളിന്നോളമൊരു പെണ്ണിന്റെ ചുണ്ടുകളിലമർന്നിട്ടില്ല.
ഒരു നോട്ടത്തിൽ തന്റെ ആത്മാവിനെ വച്ചൊരുത്തിയുമെനിക്കു സമർപ്പിച്ചിട്ടില്ല,
ഒരുവൾ പോലുമാനന്ദമൂർച്ഛയിൽ തന്റെ നെഞ്ചോടെന്നെയണച്ചിട്ടുമില്ല.

അനുനിമിഷം ഞാൻ വേദനിച്ചു പക്ഷേ, പ്രകൃതിയിലുള്ള സർവതിനെയും ചൊല്ലി,
കാറ്റു തല്ലുന്ന മരങ്ങളെ, വിളർച്ച പെട്ട പൂക്കളെ, ധൂസരാകാശത്തെച്ചൊല്ലി,
കത്തിമുനയാഴ്ന്നിറങ്ങിയ പോലോരോ ഞരമ്പും പിടഞ്ഞു ഞാൻ വേദനിച്ചു,
ഇത്ര നാളായിട്ടും മലിനതകളകലെക്കളയാത്ത സ്വന്തമാത്മാവിനെച്ചൊല്ലി.

പ്രണയത്തിനു മേൽ ഞാൻ കാറിത്തുപ്പി, ഉടലിനെ ഞാൻ കൊലയ്ക്കു കൊടുത്തു,
ജന്മവാസനകളുടെ തുടലുകളിൽക്കിടന്നു ലോകമാകെപ്പിടയുമ്പോൾ
ഞാൻ, ഞാൻ മാത്രമഭിമാനത്തോടെ നെഞ്ചും വിരിച്ചു നിന്നു,
കയ്ക്കുന്നൊരു ചിരിയോടെ ജന്തുവാസനകളെ ഞാൻ വെല്ലുവിളിച്ചു.

എവിടെയും, സ്വീകരണമുറികളിൽ, നാടകശാലകളിൽ, പള്ളികളിൽ,
കഴുകിവെടിപ്പാക്കിയപോലെ പെരുമാറുന്ന ഈ മാന്യന്മാർക്കു മുന്നിൽ,
ദയവോടെ, അസൂയയോടെ, ഗർവോടെ നോക്കുന്ന ഈ സ്ത്രീകൾക്കു മുന്നിൽ,
(ഒരാസക്തിയുടെയും കറ പുരളാത്തതാണവരുടെ സൌമ്യഹൃദയങ്ങളെന്നു തോന്നും)

ഞാനോർത്തു: ഇതിലേക്കെത്താനായിരുന്നു അവരിപ്പെടാപ്പാടുപെട്ടതൊക്കെ-
അന്യോന്യം വളഞ്ഞുപിടിച്ചിണചേരുന്ന മൃഗങ്ങളുടെ സീൽക്കാരങ്ങൾ.
ഇത്രയുമഴുക്കുകളിൽക്കിടന്നവരുരുണ്ടതു മൂന്നു മിനുട്ടിന്റെ മൂർച്ഛയ്ക്കായി!
പുരുഷന്മാരേ, പിഴയ്ക്കേണ്ട! സ്ത്രീകളേ, ഇളിച്ചും കൊണ്ടു കുറുകിക്കോളൂ!


 

No comments: