Wednesday, October 31, 2012

നെരൂദ - ഒരുനാളെയ്ക്കുപോലുമെന്നെ വിട്ടകലെയ്ക്കു പോകരുതേ നീ…



ഒരു നാൾ പോലുമെന്നെ വിട്ടകലേക്കു പോകരുതേ,
പോയാൽ, പോയാൽ...എങ്ങനെയതു പറയണമെന്നെനിക്കറിയില്ല;
ദീർഘിച്ച പകൽനേരമത്രയും നിന്നെയും കാത്തു ഞാനിരിക്കും,
തീവണ്ടികളുറക്കമായ വിജനമായ വണ്ടിപ്പേട്ടയിലെന്നപോലെ.


എന്നെ വിട്ടെവിടെയ്ക്കും പോകരുതേ, ഒരു മണിക്കൂറു പോലും,
പോയാൽ, നോവിന്റെ കൊച്ചുതുള്ളികളൊരുമിച്ചുകൂടും,
ഒരു സങ്കേതം തേടിയലയുന്ന പുകയെന്നിൽ കുടിയേറും,
എന്റെ സാധുഹൃദയത്തിൽ കടന്നതിനെ ശ്വാസം മുട്ടിക്കും.


നിന്റെ നിഴലൊരുനേരവും കടല്പൂഴിയിലിഞ്ഞുപോകാതിരിക്കട്ടെ!
നിന്റെ കണ്ണിമകൾ വിദൂരശൂന്യതയിലേക്കു ചിറകടിച്ചു പോകാതിരിക്കട്ടെ!
ഒരു നിമിഷത്തേക്കു പോലുമെന്റെ പ്രിയേ, എന്നെ വിട്ടുപോകരുതേ.


അത്രദൂരമെന്നെ വിട്ടു നീ പോയെന്നിരിക്കട്ടെ, ആ നിമിഷമെന്റെ പ്രിയേ,
ഈ മണ്ണിലെവിടെയും നിന്നെത്തേടി എന്റെ ചോദ്യങ്ങളലയും:
നീ വരില്ലേ? ഇവിടെയെന്നെ മരിക്കാൻ വിട്ടു നീ പോകുമോ?



(പ്രണയഗീതകം- 45)

No comments: