Wednesday, October 31, 2012

നെരൂദ - പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ…



പ്രിയേ, പ്രിയേ, ആകാശമേടയിൽ നിറയെ മേഘങ്ങൾ,
തോരയിട്ട തുണികൾ പോലെ ശുഭ്രമായ വൈജയന്തികൾ;
ദീപ്തനീലിമയാണൊക്കെയും, നക്ഷത്രമാണൊക്കെയും,
കടൽ, കപ്പൽ, പകൽ: സ്വയം കണ്ടെടുക്കുകയാണൊക്കെയും.

ഒന്നു വന്നുകാണൂ, മഞ്ഞുതുള്ളിയിറ്റുന്ന ചെറിമരങ്ങളെ,
സത്വരപ്രപഞ്ചത്തിന്റെ സ്വരസംവിധാനത്തെ,
വന്നൊന്നു തൊട്ടുനോക്കൂ, നീലിമയുടെ ക്ഷണികജ്വാലയെ,
ഇതളുകൾ കെട്ടണയും മുമ്പേ വന്നൊന്നു നോക്കൂ.

വെളിച്ചം, എണ്ണം, കൂട്ടം: ഒന്നിനും കുറവില്ലിവിടെ,
കാറ്റിന്റെ നന്മകൾ തുറന്നിടുകയാണു സ്ഥലരാശിയെ,
നമുക്കതു കാട്ടിത്തരുന്നു കടല്പതയുടെ ശിഷ്ടരഹസ്യത്തെ.

ഉന്നതവുമഗാധവുമായി നീലിമകളത്രയധികമായിരിക്കെ
നമ്മുടെ കണ്ണുകളാകെക്കുഴങ്ങിപ്പോകുന്നു,
വായുവിന്റെ ബലമറിയാതെ, ആഴങ്ങളുടെ വഴിയറിയാതെ.



(പ്രണയഗീതകം - 24)

No comments: