Friday, February 4, 2011

റില്‍ക്കെ - ദൈവത്തിനുള്ള സ്നേഹഗീതങ്ങൾ -5

File:Vsemirnaya Illyustratsia 01.jpg


കെട്ടഴുകുകയാണു നഗരങ്ങൾ, ദൈവമേ,
തീ പിടിച്ച പുരയിൽ നിന്നുള്ള പലായനങ്ങളാണവ-
അവിടെയില്ല സാന്ത്വനം,
ചോർന്നുപോവുകയാണവയുടെ കാലം.

ഇടുങ്ങിക്കൂടിയ വാടകമുറികളിൽ
അരിഷ്ടിച്ചും തപിച്ചും
കൈക്കുഞ്ഞുങ്ങളെക്കാൾ നിസ്സഹായരായി
ജീവിതം പോക്കുകയാണവർ;
പുറത്തു മണ്ണു ശ്വസിച്ചുണരുമ്പോൾ
ജീവനുണ്ടു തങ്ങൾക്കുമെന്നറിയാതെ പോവുകയാണവർ.

ഒരേ ജനാലയുടെ ചതുരത്തിൽ
ഒരേ നിഴൽ മറഞ്ഞു വളരുകയാണു കുഞ്ഞുങ്ങൾ.
ആനന്ദത്തിന്റെ തുറന്ന ലോകം പുറത്തുണ്ടെന്നറിയാതെ,
അവിടെയ്ക്കു  വിളിയ്ക്കുകയാണു പൂക്കളെന്നുമറിയാതെ
കുഞ്ഞുങ്ങളാവാൻ, സങ്കടപ്പെടുന്ന കുഞ്ഞുങ്ങളാവാൻ
വിധിക്കപ്പെട്ടവരാണവർ.

അറിയാത്തവർക്കു മുന്നിൽ വിടരുകയാണു സ്ത്രീകൾ;
ഏതോ കാമനയുടെ സാന്ത്വനം തേടുകയാണവർ;
തങ്ങൾ ദാഹിച്ചതൊന്നും കിട്ടാതെ
വീണ്ടും കൂമ്പിയടങ്ങുകയാണവർ.
ഉൾമുറികളിലവർ മൂടിപ്പൊതിഞ്ഞുവയ്ക്കുന്നു
ആശയറ്റ മാതൃത്വത്തിന്റെ നാളുകൾ,
നീണ്ട രാത്രികളിലറിയാതുതിരുന്ന നിശ്വാസങ്ങൾ,
ബലവും ചുണയും കെട്ടു പാഴടഞ്ഞ വർഷങ്ങൾ.
ഇപ്പോഴവരാശവയ്ക്കുന്നതോ,
ഇരുട്ടത്തകലെക്കിടക്കുന്ന മരണക്കിടക്കകളിൽ.
അവർ മരിക്കുന്നു സാവധാനം,
ചങ്ങലകളിൽ തളഞ്ഞപോലെ;
അവരിറങ്ങിപ്പോകുന്നു,
ഭിക്ഷക്കാരികളെപ്പോലെ.

III,4


link to image


No comments: