Thursday, February 24, 2011

കാഫ്ക - ഫെലിസിന്


1913 ജനുവരി 2-3

പ്രിയപ്പെട്ടവളേ, തൊഴുതുപിടിച്ചുകൊണ്ട് ഞാൻ നിന്നോടപേക്ഷിക്കുകയാണ്‌, എന്റെ നോവലിനെപ്രതി അസൂയയരുതേ. എന്റെ നോവലിലുള്ളവർക്ക് നിന്റെ അസൂയയുടെ സൂചനയെന്തെങ്കിലും കിട്ടിയാൽ അവർ എന്നെയും വിട്ടു പാഞ്ഞൊളിയ്ക്കും. ഇപ്പോൾത്തന്നെ അവർ എന്റെ പിടിയിൽ നിൽക്കുന്നത് അവരുടെ ഷർട്ടിന്റെ കൈയിലുള്ള ചെറിയൊരു പിടുത്തം കൊണ്ടു മാത്രമാണ്‌. ഒന്നോർത്തു നോക്കൂ, അവർ എന്നെ വിട്ടു പാഞ്ഞാൽ എനിക്കവരുടെ പിന്നാലെ പായേണ്ടിവരും, അതിനി അങ്ങു നരകം വരെയാണെങ്കിൽ അതു വരെയും; അവിടെയാണവർക്കു സുഖമെന്നതു പറയേണ്ടതുമില്ലല്ലോ. എന്റെ നോവൽ ഞാൻ തന്നെ, എന്റെ കഥകൾ ഞാൻ തന്നെ- എവിടെ, ഞാൻ ചോദിക്കുകയാണ്‌, എത്ര ചെറുതെങ്കിലുമായ അസൂയയക്കൊരിടം? എല്ലാം ഭംഗിയായി നടക്കുമ്പോൾ എന്റെ കഥാപാത്രങ്ങളെല്ലാം കൂടി കൈ കോർത്തുപിടിച്ച് നിന്റെ നേർക്കു വരികയാണ്‌, നിന്റെ മാത്രം പാദസേവ ചെയ്യാൻ. നിന്റെ സാന്നിദ്ധ്യത്തിലാണെങ്കിൽപ്പോലും ഞാൻ എന്റെ നോവലിൽ നിന്നു പിൻവലിയുക എന്നതില്ല; അതിനായാൽത്തന്നെ അതെനിക്കൊരു ഗുണവും ചെയ്യാൻ പോകുന്നുമില്ല, കാരണം എഴുത്തിലൂടെയാണ്‌ എനിക്കു ജീവിതത്തിന്മേൽ ഒരു പിടുത്തം കിട്ടുന്നത്...ഇതോർമ്മവയ്ക്കൂ, ഫെലിസ്, എനിക്കെന്റെ എഴുത്തു നഷ്ടമായാൽ എനിക്കു നീയും നഷ്ടമാകും, മറ്റെല്ലാം നഷ്ടമാകും.

(അമേരിക്ക എന്ന നോവൽ എഴുതുന്ന കാലത്ത് ഫെലിസിനയച്ച കത്ത്)


1913 ഫെബ്രുവരി 28-മാർച്ച് 1

കഴിഞ്ഞൊരു ദിവസം എയിസ്സെൻഗാസ്സെയിലൂടെ നടന്നു പോവുമ്പോൾ അരികിൽ ആരോ പറയുന്നതു കേട്ടു:“ഈ കാൾ എന്തു ചെയ്യുകയാണ്‌?” ഞാൻ തിരിഞ്ഞുനോക്കി; എന്നെ ഒട്ടും ശ്രദ്ധിക്കാതെ തന്നോടു തന്നെ സംസാരിച്ചുകൊണ്ട് നടന്നുപോവുകയാണൊരാൾ; ആ ചോദ്യം സ്വയം ചോദിച്ചതും അയാൾ തന്നെ. പക്ഷേ എന്റെ ഭാഗ്യം കെട്ട നോവലിലെ പ്രധാന കഥാപാത്രത്തിന്റെ പേരും അതായിപ്പോയി; നിരുപദ്രവിയായ ആ വഴിയാത്രക്കാരൻ താനറിയാതെ എന്നെ കളിയാക്കുകയായിരുന്നു; കാരണം അതൊരിക്കലും ഒരു പ്രോത്സാഹനമായിട്ടെടുക്കാൻ എനിക്കാവില്ല.

മുൻപൊരു ദിവസം എന്റെ അമ്മാവന്റെ കത്തിനെക്കുറിച്ചു സംസാരിക്കുമ്പോൾ നീ എന്നോടു ചോദിച്ചിരുന്നല്ലോ, എന്റെ പ്ളാനും പദ്ധതിയുമൊക്കെ എന്താണെന്ന്. നിന്റെ ചോദ്യം അന്നെന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞിരുന്നു; ഇന്ന് ഈ അപരിചിതന്റെ ചോദ്യം വീണ്ടും അതെന്നെ ഓർമ്മിപ്പിക്കുകയാണ്‌. എന്തിനു പറയുന്നു, എനിക്കൊരു പ്ളാനുമില്ല, പദ്ധതിയുമില്ല; ഭാവിയിലേക്കു കാലെടുത്തു വയ്ക്കാൻ എനിക്കു കഴിയില്ല; ഭാവിലേക്കു ഞാൻ തല കുത്തി വീണുവെന്നു വരാം, ഭാവിയിൽ ഞാൻ കിടന്നരഞ്ഞുവെന്നു വരാം, ഭാവിയിലേക്കു ഞാൻ തട്ടിവീണുവെന്നു വരാം, അതെന്നെക്കൊണ്ടാവും; ഇതിലുമൊക്കെ ഭംഗിയായി എനിക്കു ചെയ്യാനാവുന്നത് മേലനങ്ങാതെ കിടക്കുകയെന്നതുമാണ്‌. പ്ളാനും പദ്ധതിയും- സത്യം പറയട്ടെ, അങ്ങനെയൊരു വകയേ എനിക്കില്ല; ഒക്കെ ഭംഗിയായി നടക്കുമ്പോൾ വർത്തമാനകാലത്തിൽ ആണ്ടുമുങ്ങുകയാണു ഞാൻ; കാര്യങ്ങൾ മോശമാവുമ്പോൾ ഭാവിയെയെന്നല്ല, വർത്തമാനകാലത്തെപ്പോലും പഴിക്കുകയുമാണു ഞാൻ.

(ഫെലിസിനയച്ച കത്തിൽ നിന്ന്)

(കാൾ- അമേരിക്ക എന്ന നോവലിലെ നായകൻ കാൾ റോസ്സ്മാൻ)


1 comment:

Pranavam Ravikumar a.k.a. Kochuravi said...

Well Converted... One interesting part I notice in your conversation is, you even gave much importance to each pause between sentences, which is appreciable...

My wishes!